അഹ്മദ്നഗർ (മഹാരാഷ്ട്ര): കേരളത്തിൽ ശബരിമലയിലെ സ്ത്രീപ്രവേശനം ക്രമസമാധാന പ്രശ്നമായി വളരുേമ്പാൾ ഇതേ വിഷയത്തിൽ ആദ്യ കോടതിവിധി വന്ന ശനി ഷിങ്ക്നാപുർ ക്ഷേത്രം വേറിട്ട മാതൃകയാകുന്നു. ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന കോടതിവിധി പ്രതിഷേധമൊന്നുമില്ലാതെ അംഗീകരിച്ച ഷിങ്ക്നാപുരിലെ ഗ്രാമീണ വിശ്വാസികൾ പക്ഷേ, നാലു പതിറ്റാണ്ടായി തുടരുന്ന ആചാരം തള്ളാൻ തയാറല്ല.
ഇത്രകാലം അകന്നുനിന്ന് ആരാധിച്ചുപോരുന്ന രീതിതന്നെ തുടർന്നാൽ മതിയെന്നാണ് സ്ത്രീകൾ പറയുന്നത്. എന്നാൽ, പുറമെനിന്നു വരുന്നയാർക്കും മത, ജാതി, ലിംഗഭേദമില്ലാതെ ശനിദേവെൻറ അനുഗ്രഹം വാങ്ങി തിരിച്ചുപോകാം.
അഹ്മദ്നഗറിൽനിന്ന് 37 കി.മീ. അകലെ ഷിങ്ക്നാപുർ ഗ്രാമം വാർത്തകളിൽ നിറയുന്നത്, നാലടിയോളം ഉയർത്തിയ തുറസ്സായ തറയിലെ ശനി ദേവെൻറ ദർശനത്തിന് സ്ത്രീകൾക്ക് അനുമതി ലഭിക്കുന്നതോടെയാണ്. സ്ത്രീകൾ പ്രതിഷ്ഠയുള്ള തറയിലേക്ക് കയറാതെ താഴെനിന്ന് തൊഴുത് പോവുന്നതായിരുന്നു അവിടത്തെ ആചാരം.
2015 നവംബർ 28ന് ഡൽഹിയിൽനിന്ന് ദർശനത്തിന് എത്തിയ പെൺകുട്ടി സുരക്ഷഭടന്മാരുടെ കണ്ണുവെട്ടിച്ച് തറയിൽ കയറി പ്രതിഷ്ഠ തൊട്ടത് വലിയ ബഹളത്തിനിടയാക്കി. തുടർന്ന് പ്രതിഷ്ഠ പാലും പഞ്ചാമൃതവുംകൊണ്ട് ശുദ്ധീകരിച്ചപ്പോൾ സ്ത്രീകളെ അപമാനിക്കുന്നുവെന്ന ആരോപണമുയർന്നു. അതോടെ സ്ത്രീ-പുരുഷ സമത്വം ആരാധനാലയങ്ങളിലും വേണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി രംഗത്തുവന്നു. രണ്ടുതവണ ശനി ഷിങ്ക്നാപുർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ തൃപ്തിയും അണികളും ശ്രമിച്ചത് ഗ്രാമീണരും പൊലീസും തടഞ്ഞു. ആക്ടിവിസ്റ്റ് വിദ്യബൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ അനുകൂലമായതോടെ 2016 മാർച്ച് 30ന് ബോംെബ ഹൈകോടതി സ്ത്രീകൾക്കും ആരാധനയിൽ തുല്യാവകാശമുണ്ടെന്ന് വിധിച്ചു. 1956ലെ ക്ഷേത്ര പ്രവേശനനിയമം നടപ്പാക്കാനും സ്ത്രീകളെ തടയുന്നവരെ ശിക്ഷിക്കാനും കോടതി ഉത്തരവിട്ടു. വിധി വന്ന് ഒരു മാസം കഴിഞ്ഞാണ് സ്ത്രീ പ്രവേശനം ക്ഷേത്ര ട്രസ്റ്റ് അനുവദിച്ചത്. 2016 ഏപ്രിൽ എട്ടിന്, മഹാരാഷ്ട്ര പിറവി ദിനത്തിൽ ശനിദേവ ക്ഷേത്രം സ്ത്രീകൾക്കായി തുറന്നുകൊടുത്തു.
തൃപ്തി ദേശായിയെ ഗ്രാമീണർ സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇന്നുവരെ ഗ്രാമത്തിലെയോ സമീപ ഗ്രാമങ്ങളിലെയൊ സ്ത്രീകൾ ആചാരം തെറ്റിച്ചിട്ടില്ലെന്ന് ട്രസ്റ്റ് അംഗം ശാലിനി ലാൻഡെ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രതിഷ്ഠക്ക് അരികിൽ ചെന്ന് ദർശനം നടത്തുന്നത് പുറത്തുനിന്നുള്ളവരാണ്. അവരെ തടയുകയുമില്ല -അവർ നിലപാട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.