പത്തനംതിട്ട: ശബരിമല മേഖലയിൽ നിരോധനാജ്ഞ നിലവിൽ വന്നു. നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ 22ന് അര്‍ധരാത്രിവരെയാണ് ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള എല്ലാ പ്രദേശങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ല മജിസ്‌ട്രേറ്റും ജില്ല കലക്ടറുമായ പി.ബി. നൂഹ് ഉത്തരവായത്.
ഇൗ മേഖലയിലെ മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ പ്രാര്‍ഥനയജ്ഞങ്ങള്‍, മാര്‍ച്ച്, മറ്റ് നിയമവിരുദ്ധ ഒത്തുകൂടലുകള്‍ എന്നിവയും അനുവദിക്കില്ല.
ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എരുമേലി ടൗണിലും പരിസരത്തും നിരോധനാജ്ഞ
എരുമേലി: എരുമേലി ടൗണിലും പരിസരത്തും ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എരുമേലി ടൗണിലും കണമല, മുക്കൂട്ടുതറ, എം.ഇ.എസ് ജങ്ഷന്‍ എന്നീ ഭാഗങ്ങളിലെ എല്ലാ റോഡുകളിലും ജില്ലാ കലക്ടർ ഡോ. ബി.എസ്. തിരുമേനി വെള്ളിയാഴ്ച രാവിലെ ആറു മണി മുതല്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഈ സ്ഥലങ്ങളിൽ പൊതുയോഗങ്ങള്‍, പ്രകടനങ്ങൾ, പ്രാർഥനാ യോഗങ്ങള്‍ തുടങ്ങി എല്ലാവിധ കൂട്ടംകൂടലുകളും ആള്‍ക്കൂട്ടവും നിരോധിച്ചിട്ടുണ്ട്. മതപരമായ ആചാരപ്രകാരമുള്ള തീർഥാടകരുടെ വാഹനത്തിലോ കാല്‍നടയായോ ഉള്ള യാത്രയ്ക്കോ മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിവക്കോ നിരോധനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.