289 ആനകള്‍ക്ക് ഉടമകളെ ‘സൃഷ്ടിക്കാന്‍’ അണിയറ നീക്കം

തൃശൂര്‍: സംസ്ഥാനത്ത് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ലാത്ത 289 നാട്ടാനകളുടെ ഉടമാവകാശം നിയമാനുസൃതമാക്കാന്‍ അണിയറ നീക്കം. 289 ആനകള്‍ക്ക് ഉടമാവകാശ സര്‍ട്ടിഫിക്കറ്റില്ളെന്ന് സംസ്ഥാന സര്‍ക്കാറാണ് സുപ്രീം കോടതിയെ അറിയിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഇവയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കാന്‍ നടത്തിയ നീക്കം പാളിയിരുന്നു. അതേ ലോബിയാണ് പുതിയ നീക്കത്തിന്‍െറ പിറകില്‍. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും അനധികൃതമായി സംസ്ഥാനത്തേക്ക് കടത്തി ‘നാട്ടാനയാക്കിയ’വക്കാണ് ഉടമകളെ ഉണ്ടാക്കുന്നത്. ഈ ആനകള്‍ ഇപ്പോള്‍ പലയിടങ്ങളില്‍ ‘ഒളിവിലാണ്’.

നാട്ടാന പരിപാലനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനെതിരെ നടപടിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍  തയാറാവുന്നില്ല. ഉടമാവകാശമില്ലാതെ ആനകളെ പരിപാലിക്കുന്നവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന കോടതി ഉത്തരവും ലംഘിക്കപ്പെടുകയാണ്.  ഇത്തരം ആനകളെ ഉത്സവങ്ങള്‍ക്കും മേളകള്‍ക്കും എഴുന്നള്ളിക്കുന്നുണ്ട്. അതിന് പര്യാപ്തമായ സര്‍ട്ടിഫിക്കറ്റ് വനം, മൃഗസംരക്ഷണ വകുപ്പുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്!.

ആനകള്‍ക്ക് നിയമാനുസൃതമായ പാര്‍പ്പിട സൗകര്യം ഒരുക്കണമെന്ന വ്യവസ്ഥയും   നാട്ടാനകളുടെ കാര്യത്തില്‍ പാലിക്കുന്നില്ല. ആനകളെ ഉത്സവങ്ങള്‍ക്കും തടിപിടിക്കാനും ഉപയോഗിച്ച് വരുമാനമുണ്ടാക്കുക മാത്രമാണ് ഉടമകളില്‍ ഭൂരിപക്ഷത്തിന്‍െറയും ലക്ഷ്യം. ആ സാഹചര്യത്തിലാണ് ഉടമാവകാശംകൂടി കൈവശപ്പെടുത്താന്‍ നീക്കം നടക്കുന്നത്. അതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.