മുഖ്യമന്ത്രിക്കെതിരെ വി.എസ് അവകാശലംഘന നോട്ടീസ് നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ചാണ് നോട്ടീസ്.  
2013 ജൂണ്‍ 17ന് മാത്യു ടി. തോമസ് എം.എല്‍.എ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതെന്ന് വി.എസ് പറഞ്ഞു. 27-12-2012ല്‍ മുഖ്യമന്ത്രി ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍വെച്ച് സരിത എസ്. നായരെ കണ്ടിരുന്നു. എന്നാല്‍,സഭയില്‍ പറഞ്ഞത് ദേശീയ വികസനസമിതി യോഗം 29-12-2012ന് ആയിരുന്നെന്നും അന്ന് വിജ്ഞാന്‍ഭവനില്‍ തനിക്കൊപ്പമുണ്ടായിരുന്നത്  സര്‍ക്കാര്‍ അഭിഭാഷകയായിരുന്നെന്നുമാണ്. എന്നാല്‍, 25-01-2016ല്‍ സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ മുമ്പാകെ മുഖ്യമന്ത്രി മൊഴി നല്‍കിയത് ദേശീയ വികസനസമിതി യോഗം 27-12-2012ല്‍ തന്നെയാണ് ചേര്‍ന്നതെന്നും 29നായിരുന്നുവെന്ന്  പറഞ്ഞത് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു എന്നുമാണ്.  
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പലതവണ നിയമസഭാ സമ്മേളനം ചേര്‍ന്നെങ്കിലും മുഖ്യമന്ത്രി തിരുത്താന്‍ തയാറായില്ല. ഇത് സഭയെ തെറ്റിദ്ധരിപ്പിക്കലാണെന്നും മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും വി.എസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.