ബാണാസുര സാഗർഡാം : ദുരന്തം ആവർത്തിക്കാതിരിക്കാൻ ജലനിലരപ്പ് 50 ശതമാനത്തിൽ താഴെ നിലനിർത്തണമെന്ന് പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ: അതിവേഗം മാക്സിമം സ്റ്റോറേജിലേക്കെത്തിക്കൊണ്ടിരിക്കുന്ന ബാണാസുര സാഗറിലെ ഷട്ടറുകൾ ഉടൻ ഉയർത്തി പുഴക്ക് ഉൾക്കൊള്ളാവുന്ന തലത്തിൽ ജലംതുറന്ന് വിട്ട് റിസർവോയറിൻറെ ജലവിതാനം ക്രമപ്പെടുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. പ്രളയ ഭീഷണി ഇല്ലാതാക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയോടും കെ.എസ്.ഇ. ബി യോടും സമിതി ഇക്കാര്യം ആവശ്യപ്പെട്ടു. 2019ലെ ഭീതിദമായ മിന്നൽ പ്രളയം സംഭവിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഡാമിൻറെ അടിഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിന് മനുഷ്യരെന്നും സമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

2019ലെ സമാനതകളില്ലാത്ത ദുരിതത്തിനും കോടികളുടെ കൃഷി നാശത്തിന്നും വീടുകളുടെ തകർച്ചക്കും കന്നുകാലികളുടെ നാശത്തിനും ഇടയായത് മുന്നറിയിപ്പില്ലാതെ അർദ്ധരാത്രി ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിയതു കൊണ്ടാണ്. മാക്സിമം റിസർവ്വോയറിൽ എത്താൻ ഇനി ഒരു മീറ്റർ മാത്രമേ വേണ്ടൂ. ഒരു മേഖസ്ഫോടനമോ അതിവർഷമോ ഉണ്ടായാൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകും. ബാണാസുരസാഗറിൻ്റെ വൃഷ്ടിപ്രദേശങ്ങളുടെ ഭൂപരമായ കിടപ്പും കാലാവസ്ഥാപരമായ പ്രത്യേകതകളും കാരണം കാലവർഷക്കാലത്ത് 50 ശതമാനം ജലത്തിൽ അധികം ജലം സംഭരിച്ചു നിർത്തരുതെന്നും തുലാവർഷക്കാലത്ത് സംഭരണി മാക്സിമം ലവലിൽ നിറക്കാവുന്നതാണെന്നും ഡാം വിദഗ്ദർ സർക്കാറിനെ പല തവണ അറിയിച്ചതാന്നെങ്കിലും അവർ ചെവിക്കൊണ്ടിട്ടില്ല.

ആഗസ്റ്റ് മാസത്തിൽ അതിവർഷവും ന്യൂനമർദവും മേഘസ്ഫോടനവും ഉണ്ടാകുമെന്ന് കാലാവസ്ഥാസ്ഥാപനങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും ദുരന്ത നിവാരണ അതോറിട്ടിയോ കെ.എസ്.ഇ.ബിയോ ഒരു സുരക്ഷാ ഏർപ്പാടും ചെയ്തിട്ടില്ല.

എല്ലാ വർഷവും മിന്നൽ പ്രളയമുണ്ടാകുന്നു എന്നതൊഴിച്ച് പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് യാതൊരു ഉപകാരവും അണക്കെട്ട് കൊണ്ടുണ്ടാവുന്നില്ല. വേനൽകാലത്ത് വരൾച്ചയും ജലക്ഷാമവും ഉണ്ടാകുമ്പോൾ പുഴയിലേക്ക് വെള്ളം തുറന്നു വിടുന്നില്ല.

പദ്ധതിയിലെ ജലത്തിൻറെ 20 ശതമാനം വെള്ളം കൃഷിയാവശ്യത്തിന് നൽകാമെന്ന് സെൻട്രൽ വാട്ടർ കമീഷനുമായി വ്യവസ്ഥയുണ്ടെങ്കിലും ഒരു തുള്ളിയും നൽകുന്നില്ല.കനാൽ പോലും പൂർത്തീകരിച്ചിട്ടില്ല. 2018 ൽ മിന്നൽ പ്രളയമുണ്ടായപ്പോൾ ജനങ്ങൾക്ക് നൽകിയ ഉറപ്പും വാഗ്ദാനങ്ങളും എത്ര മാത്രം പാലിക്കപ്പെട്ടുവെന്നും അധികൃതം വ്യക്തമാക്കണമെന്നും ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും കൃഷിയുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്നും സമിതി അധ്യക്ഷൻ എൻ.ബാദുഷയും തോമസ് അമ്പലവയലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Banasura Sagar Dam: Nature Conservation Committee to keep water level below 50% to avoid recurrence of disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.