തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷ ബ്ലോക്കിൽ ജീവനക്കാരെ ആക്രമിക്കുകയും ഓഫിസ് തകർക്കുകയും ചെയ്ത സംഭവത്തിൽ 10 പേരെ പ്രതിചേർത്ത് വിയ്യൂർ പൊലീസ് കേസെടുത്തു. വധശ്രമം, കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടി സുനി അഞ്ചാം പ്രതിയാണ്. ഇരുമ്പ് വടിയും കുപ്പിച്ചില്ലും ഉപയോഗിച്ചാണ് ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റതായും എഫ്.ഐ.ആറിലുണ്ട്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തുനിന്ന് എത്തിച്ച കൊലക്കേസ് പ്രതികളും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. ‘കാട്ടുണ്ണി’യെന്ന രഞ്ജിത്ത് ഉണ്ണിയും തിരുവനന്തപുരത്തുകാരൻ അരുൺ ഗുണ്ടുവുമാണ് പ്രധാന പ്രശ്‌നക്കാരെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഇവർക്കൊപ്പം ‘പൂച്ച’ സാജുവും മിബു രാജും മറുവശത്ത് കൊടി സുനി, താജുദ്ദീൻ, ചിഞ്ചു മാത്യു, ടിറ്റു ജെറോം, ഷഫീഖ്, ജോമോൻ എന്നിവരുമാണ്.
ഭക്ഷണത്തിന്റെ അളവ് കുറവാണെന്ന് തടവുകാരായ രഞ്ജിത്തും അരുണും പരാതിപ്പെട്ടിരുന്നു. ഇതന്വേഷിക്കാൻ തടവുകാരെ ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ തിരക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അതേസമയം എഫ്.ഐ.ആറിൽ കൊടി സുനിക്കെതിരെ രൂക്ഷമായ പരമാർശമൊന്നുമില്ല. സംഘം ചേരലും പൊതുമുതൽ നശിപ്പിക്കലും മാത്രമാണ് കുറ്റങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.