സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം: സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് (ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം) തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനമാരംഭിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡി.ഐ.എസ്.സി), കേരള സ്റ്റേറ്റ് കൗൺസില്‍ ഫോര്‍ സയൻസ് ടെക്നോളജി ആൻഡ് എൻവയണ്‍‌മെന്‍റ് (കെ.എസ്.സി.എസ്ടി.ഇ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) എന്നിവയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നല്‍കി. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ്സയൻസ് പാർക്കിൽ ഇതിനായുള്ള സ്ഥലം അനുവദിച്ചു.

ഗവേഷണ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിന് ബയോലൈഫ് സയന്‍സ് പാർക്കിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെ, നിലവിലുള്ള സൗകര്യത്തിൽ താൽക്കാലികമായി ആവശ്യമായ പരീക്ഷണശാലകൾ സ്ഥാപിക്കാനാണ് തീരുമാനം.

എന്താണ് ന്യൂട്രാസ്യൂട്ടിക്കൽസ്?

ശരീരത്തിന് രോഗനിവാരകമോ രോഗപ്രതിരോധകമോ ആരോഗ്യസംരക്ഷകമോ ആയ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന നിരവധി പോഷകങ്ങൾ നമ്മുടെ പ്രകൃതി വിഭവങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പോഷകങ്ങളെയാണ് 'ന്യൂട്രാസ്യൂട്ടിക്കൽസ്' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. പ്രത്യേക പോഷക ഗുണങ്ങളുള്ള ഇവ, സാധാരണ ഭക്ഷണ വസ്തുക്കളേക്കാൾ കൂടുതൽ ആരോഗ്യ ഗുണങ്ങളുള്ളവയാണ്.

പ്രവർത്തനക്ഷമമായ ഭക്ഷണങ്ങൾ (പരമ്പരാഗത ഭക്ഷണങ്ങളോട് സാമ്യമുള്ളതും എന്നാൽ നല്ല ശാരീരിക ഗുണങ്ങളുള്ളതുമായ ഉൽപ്പന്നങ്ങൾ), ഭക്ഷണ സപ്ലിമെന്റുകൾ (പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ), പ്രകൃതിദത്ത ഉറവിടങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന, രോഗ പ്രതിരോധകങ്ങളായ മിശ്രിതങ്ങൾ, ശുദ്ധമായ സംയുക്തങ്ങൾ എന്നിങ്ങനെ വിശാലമാണ് ന്യൂട്രാസ്യൂട്ടിക്കലുകളുടെ ലോകം.

പാർശ്വഫലങ്ങൾ കുറവാണെന്നതിനാലും പ്രകൃതിജന്യവസ്തുക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്നവയായതിനാലും പൊതുജനങ്ങൾക്കിടയിൽ ഇവയ്ക്ക് സ്വീകാര്യത ഏറെയാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നതിലും, ന്യൂട്രാസ്യൂട്ടിക്കലുകൾ നിർണായക പങ്ക് വഹിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രമേഹം, അലർജി, അൽഷിമേഴ്സ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ, നേത്രരോഗങ്ങൾ, പാർക്കിൻസൺസ്, അമിതവണ്ണം തുടങ്ങിയവയ്ക്കെതിരെയും ന്യൂട്രാസ്യൂട്ടിക്കൽസ് ഉപയോഗിക്കാം എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

എന്തുകൊണ്ട് കേരളം?

അതിവിശാലമായ ജല ആവാസവ്യവസ്ഥകൾ, തീരപ്രദേശം, വനം, പശ്ചിമഘട്ടം എന്നിവയാൽ സമ്പന്നമാണെങ്കിലും, സസ്യങ്ങളുടെയും സമുദ്രജലവിഭവങ്ങളുടെയും വിപുലമായ ലഭ്യത പ്രയോജനപ്പെടുത്തുന്നതിന് പറ്റിയ സ്ഥാപനങ്ങളൊന്നും കേരളത്തില്‍ നിലവിലില്ല. ഇവയെപ്പറ്റി പഠിക്കുകയും, മികച്ചവയെ വാണിജ്യ വൽക്കരിക്കുകയും ചെയ്യുക എന്നതാണ് ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്’ ലക്ഷ്യമാക്കുന്നത്.

നിലവിലുള്ള ന്യൂട്രാസ്യൂട്ടിക്കലുകളുടെ സുരക്ഷ ഉറപ്പാക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ പുതിയവയെ കണ്ടെത്തുകയും, അവയുടെ ഗുണങ്ങളുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി, പുതിയ ഉൽപ്പന്നങ്ങൾ രൂപവൽക്കരിക്കുകയും ചെയ്യുന്ന, ഗവേഷണ കേന്ദ്രമാണ് പദ്ധതിയുടെ ലക്ഷ്യം. കേരളം ഇന്ത്യയുടെ ഹെർബൽ/ ആയുർവേദ/ സുഗന്ധവ്യഞ്ജന/ സമുദ്രഭക്ഷ്യ തലസ്ഥാനമായതിനാൽ കൃത്യമായ ആസൂത്രണത്തിലൂടെ ഈ അവസരം മുതലെടുക്കാനും വലിയ വിജയമാക്കി മാറ്റാനും സാധിക്കും.

ആയുർവേദത്തിന്റെ നാടായ ഇന്ത്യ, ന്യൂട്രാസ്യൂട്ടിക്കൽസ് എന്ന ആശയത്തിന്റെ ജന്മദേശമാണ്. ഇൻവെസ്റ്റ് ഇന്ത്യ പഠന പ്രകാരം ഭക്ഷണ സപ്ലിമെന്റുകളുടെ ആവശ്യം ഉയരുന്നതു കാരണം 2025ൽ ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണി 18 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉയർന്ന ജൈവവൈവിധ്യം, കരുത്തുറ്റ കാർഷിക ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ, ഈ മേഖലയിൽ വൈദഗ്ധ്യം നേടിയവ്യക്തികളുടെ എണ്ണം, എന്നിവയാൽ ന്യൂട്രാസ്യൂട്ടിക്കൽ വ്യാവസായികമേഖലയിൽ ഒരിടം നേടാൻ ഇന്ത്യയ്ക്ക് കഴിയും.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ, അസംസ്കൃതവസ്തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികളുടെ ആധിക്യം, എന്നിവയാൽ ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ഏറ്റവുമധികം അനുയോജ്യമാണ് കേരളം. ആഗോളതലത്തിൽ ഇന്ത്യ, പ്രത്യേകിച്ച് കേരളം, ഒരു ജൈവവൈവിധ്യ 'ഹോട്ട്സ്പോട്ട്' ആയതിനാൽ നമ്മുടെ ജൈവവ്യവസ്ഥയും പ്രതിഭാനൈപുണ്യവും പ്രയോജനപ്പെടുത്തി ഈ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതുവഴി, മികച്ചവിദേശനാണ്യവും നല്ലതൊഴിൽസാധ്യതയും സൃഷ്ടിക്കുന്നതിന് നമുക്ക് കഴിയുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Center of Excellence in Nutraceuticals to start functioning in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.