തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയിൽ കൃഷിമന്ത്രിയും മുൻ റവന്യൂ, കൃഷി മന്ത്രിമാരും ഉൾപ്പെടെ നേതാക്കൾ. പദ്ധതിയെ തുടക്കത്തിൽ തന്നെ എതിർക്കേണ്ടെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടാണ് ഒടുവിൽ വിഷയം തണുപ്പിച്ചത്. ബുധനാഴ്ച ചേർന്ന നിർവാഹക സമിതിയിൽ മന്ത്രി പി. പ്രസാദും മുൻമന്ത്രിമാരായ ഇ. ചന്ദ്രശേഖരനും മുല്ലക്കര രത്നാകരനും അടക്കമാണ് രണ്ടാം പിണറായി സർക്കാറിന്റെ അഭിമാന പദ്ധതിയുടെ ആഘാതങ്ങളെക്കുറിച്ച് ആശങ്ക പങ്കുവെച്ചത്. പദ്ധതി കടന്നുപോകുന്ന കൃഷി ഭൂമിയിൽ ആകാശപാതക്കായി തൂണുകൾ സ്ഥാപിക്കാനായി മേൽ മണ്ണ് മാറ്റിയശേഷം അവിടെ കൃഷി പുനരാരംഭിക്കാൻ കഴിയുമോയെന്ന് ചോദിച്ച പ്രസാദ്, പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതം ഗൗരവമുള്ളതാണെന്നും ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കേണ്ടതും ഏറ്റെടുക്കേണ്ടതുമായ അത്യാവശ്യ കാര്യമാണോ സിൽവർ ലൈനെന്നാണ് ഇ. ചന്ദ്രശേഖരൻ ചോദിച്ചത്.
എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ പറഞ്ഞതുകൊണ്ടാണല്ലോ പാർട്ടി ഇത് ഏറ്റെടുക്കുന്നത്. എന്നാൽ വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കാമെന്ന് പ്രഖ്യാപിച്ച പദ്ധതിക്കല്ലേ പ്രധാന്യം നൽകേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ആർക്കും വ്യക്തതയില്ലെന്ന് മുല്ലക്കര രത്നാകരൻ പറഞ്ഞു. സി.പി.എമ്മിനും വ്യക്തതയില്ല. വിഷയം പഠിച്ച് സി.പി.ഐ റിപ്പോർട്ട് തയാറാക്കണമെന്ന് പി.പി. സുനീർ ആവശ്യപ്പെട്ടു. പ്രകടന പത്രികയിൽ പറയുന്ന നൂറ് കാര്യങ്ങളും നടപ്പാക്കാൻ കഴിയുമോ. പാർട്ടി മൂന്നംഗ കമ്മിറ്റിയെ പഠനത്തിനായി നിയോഗിക്കണം. ആ റിപ്പോർട്ട് ചർച്ച ചെയ്ത് വേണം സി.പി.ഐ നിലപാട് സ്വീകരിക്കാൻ- അദ്ദേഹം വ്യക്തമാക്കി. പല അംഗങ്ങളും തങ്ങൾക്ക് വിഷയത്തിൽ വ്യക്തമായ അഭിപ്രായമുണ്ടെന്നും എന്നാൽ യോഗത്തിൽ അജണ്ട അല്ലാത്തതിനാൽ പ്രകടിപ്പിക്കുന്നില്ലെന്നും പറഞ്ഞു.
തുടർന്ന് സംസാരിച്ച കാനം രാജേന്ദ്രൻ, പദ്ധതിയെ കുറിച്ച് പാരിസ്ഥിതികാഘാത, സാമൂഹികാഘാത പഠനങ്ങൾ നടത്തണമെങ്കിൽ ആദ്യം അലൈൻമെന്റിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടതുണ്ടെന്ന് പറഞ്ഞു. അതിന് അതിർത്തികൾ അടയാളപ്പെടുത്തുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് സർവേ നടത്തിയശേഷം പാരിസ്ഥിതിക, സാമൂഹികാഘാത പഠനം നടത്തും. പിന്നീട് ബന്ധപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം കേൾക്കും. ശേഷം സർക്കാറിന്റെ വിദഗ്ധ സമിതി അത് പരിശോധിക്കും. തുടർന്നാണ് നഷ്ടപരിഹാരം നിശ്ചയിക്കൽ തുടങ്ങിയവ നടത്തുന്നത്. ഈ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ രണ്ട് വർഷമെടുക്കും. അതിന് മുമ്പ് പദ്ധതിയെ എതിർക്കുന്നത് എന്തിനാണെന്നും ആഘാത പഠനങ്ങൾ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇതിനോട് അംഗങ്ങൾ യോജിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.