പാറത്തോട്: പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥി പി.സി. ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. കോട്ടയം പാറത്തോട്ടിലാണ് സംഭവം. സംഘർഷത്തിന് പിന്നാലെ പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് പി.സി. ജോര്‍ജ് മടങ്ങി. സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോര്‍ജ് ആരോപിച്ചു.
പി.സി. ജോര്‍ജ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചാരണ വാഹനങ്ങള്‍ അതുവഴി കടന്നുപോയി. ഇതോടെ പ്രസംഗം അലങ്കോലപ്പെട്ടു. ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് പി.സി. ജോർജ് പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു.
എന്നാല്‍, സി.പി.എം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നു പോയതോടെയാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. ജനപക്ഷം-സി.പി.എം പ്രവര്‍ത്തകർ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി.സി. ജോര്‍ജ് മടങ്ങുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പലിശക്കാരനാണെന്ന പി.സി ജോർജിന്റെ പരാമർശമാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം.
പ്രസംഗം തടസപ്പെടുത്താനുളള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. പലിശക്കാരനായ ഒരാളെയാണ് എൽ.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയത്. ഇരുന്നൂറില്‍ അധികം ചെക്ക് കേസുകളില്‍ പെട്ടയാളാണ്. അത് ഞാന്‍ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നതെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ജനങ്ങൾക്കിടയിലുള്ള സൗഹാർദവും സമാധാനവും പി.സി ജോർജ് വർഗീയത പറഞ്ഞ് തകർക്കുകയാണെന്ന ആരോപണവുമായി പൂഞ്ഞാറിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ നടന്ന പൊതുയോഗത്തിൽ പ്രകോപനപരമായ പ്രസംഗമാണ് ജോർജ് നടത്തിയത്. എന്നാൽ, പി.സി. ജോർജ് പ്രതീക്ഷിച്ച പോലെ അവിടെ ആരിൽ നിന്നും പ്രതികരണം ഉണ്ടായില്ല.
ഇത് തിരിച്ചറിഞ്ഞ ജോർജ് പിന്നീട് വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ച് ആസൂത്രണം ചെയ്ത നാടകമാണ് അവിടെ നടന്നതെന്നാണ് ജനങ്ങൾ പറയുന്നത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നവിധം ജോർജും കൂട്ടാളികളും സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണമാണ് നടത്തുന്നത്. നാട്ടിൽ കലാപമുണ്ടാക്കി വോട്ടുതേടുന്ന നടപടിക്കെതിരെ എൽ.ഡി.എഫ് നിയമനടപടി സ്വീകരിക്കുമെന്നും സെബാസ്റ്റ്യൻ വ്യക്തമാക്കിയിരുന്നു.
40 വർഷം മുമ്പ് തന്റെ പിതാവ് തുടങ്ങിയ ചിട്ടിക്കമ്പനിയാണ് കുളത്തുങ്കൽ പ്രൈവറ്റ് കമ്പനി. എല്ലാവിധ രജിസ്ട്രേഷനും നടത്തി ലൈസൻസോടെ നടത്തുന്ന കമ്പനി പിതാവിന്റെ മരണശേഷം മാതാവാണ് ഏറ്റെടുത്ത് നടത്തുന്നത്. നിയമപരമായി ഈ കമ്പനിയുമായി തനിക്ക് ഒരു ബന്ധവുമില്ല. ഈ കമ്പനിയുടെ പേരുപറഞ്ഞ് തന്നെ പലിശക്കാരനായി ചിത്രീകരിക്കാനാണ് പി.സി. ജോർജ് ശ്രമിക്കുന്നതെന്നും കുളത്തുങ്കൽ പറഞ്ഞിരുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.