ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ പരാമർശമുണ്ടായിട്ടും പ്രതിക്കെതിരെ ആദ്യം തന്നെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയില്ല

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ പ്രതി ഡോ. റുവൈസിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും ആദ്യം തന്നെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിൽ പൊലീസ് വൈകിപ്പിച്ചതായി ആക്ഷേപം. പ്രതിയുടെ പേരും ഷഹനയുടെ ആത്മഹത്യക്ക് വഴിവെച്ച കാരണങ്ങളും ആദ്യം മറച്ചുവെച്ച പൊലീസ് പിന്നീട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ആത്മഹത്യകുറിപ്പിലെ പരാമർശങ്ങൾക്ക് സമാനമായി ഷഹനയുടെ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആത്മഹത്യകുറിപ്പിലെ പരാമർശങ്ങൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാമായിരുന്നിട്ടും ആദ്യ ദിവസം അസ്വാഭാവിക മരണത്തിന് മാത്രമാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. മാതാവിന്‍റെയും ബന്ധുക്കളുടെയും മൊഴിക്ക് ശേഷമാണ് ഐ.പി.സി 306 (ആത്മഹത്യ പ്രേരണ), സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നിവ ചുമത്തിയത്. ആത്മഹത്യകുറിപ്പിൽ സ്ത്രീധന പ്രശ്നത്തെ കുറിച്ച് പരാമർശമോ ആർക്കെങ്കിലുമെതിരെ ആരോപണമോ ഇല്ലെന്നായിരുന്നു പൊലീസ് വാദം.

‘സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്... വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വർണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നുള്ളത് സത്യമാണ്...’ -ഷഹനയുടെ ഈ പരാമർശങ്ങൾ ആത്മഹത്യകുറിപ്പിലുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ, റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണ്.

അതേസമയം, മെഡിക്കൽ കോളജ് സർജറി വിഭാഗം പി.ജി വിദ്യാർഥിനി ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റുവൈസിനെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഡിസംബർ 21 വരെ റിമാൻഡ് ചെയ്തു. ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഉറപ്പിച്ച വിവാഹം മുടങ്ങിയതിലുള്ള വിഷമത്തിലാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ജാസിം നാസ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ, ഡോ. റുവൈസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കുറ്റം തെളിഞ്ഞാൽ റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കിയേക്കുമെന്ന് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Despite the mention in Dr. Shahana's suicide note, non-bailable charges were not imposed against accuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.