തൃശൂർ: വിവാദമായ പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിർക്കും. തൃശൂരിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബംഗ്ലാദേശിൽ നിന്നോ അഫ്ഗാനിസ്താനിൽ നിന്നോ പാകിസ്താനിൽ നിന്നോ കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയർന്നുവരുന്നേയില്ല. പിതാവിന്‍റെയോ പിതാവിന്‍റെ പിതാവിന്‍റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാൽ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത് -മുഖ്യമന്ത്രി പറഞ്ഞു.
നിയമത്തിന്‍റെ ബലംവെച്ച് എന്തും കാണിച്ചുകളയാമെന്ന ഹുങ്ക് നല്ലതല്ല. അതുകൊണ്ടാണ് ഇന്ന് രാജ്യത്ത് നിയമഭേദഗതിക്കെതിരെ എല്ലാവരും അണിനിരന്ന് പോരാട്ടം നടത്തുന്നത്. നമ്മുടെ ഭരണഘടന നമുക്ക് നൽകുന്ന ഉറപ്പ് മതനിരപേക്ഷതയാണ്. മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മതാടിസ്ഥാനത്തിൽ ആളെ പരിശോധിക്കാനാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അത് ആപത്താണ് -മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും സേവനമേഖലയും ജീവിതവും ഭദ്രമാക്കാനും സർക്കാർ ന്യായമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, മേയർ അജിത വിജയൻ, മുരളി പെരുെനല്ലി എം.എൽ.എ, തോമസ് ഉണ്ണിയാടൻ, തേറമ്പിൽ രാമകൃഷ്ണൻ, യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ സംസാരിച്ചു.
നേരത്തെ, പ്രതിനിധി സേമ്മളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി സി. രവീന്ദ്രനാഥ് സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ പതാക ഉയർത്തി. പുരസ്കാരങ്ങൾ നേടിയ മാധ്യമ പ്രവർത്തകരെ ആദരിക്കുന്ന പരിപാടി കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സേമ്മളനത്തിൽ സി. നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഞായറാഴ്ച സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.