കൊച്ചി: തെരുവിൽ അലഞ്ഞ് വഴിയരികിൽ കിടന്നുറങ്ങുന്ന കുട്ടികളുടെ കാര്യത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്ന് ഹൈകോടതി. ഇവരെ സംരക്ഷിക്കാൻ ബാലനീതി നിയമപ്രകാരം സർക്കാറിന് ബാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. തെരുവിൽ അലയുന്ന കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്താണ് കോടതിയുടെ ഇടപെടൽ. കവലകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും കളിപ്പാട്ടങ്ങൾ വിൽക്കുകയും ഭിക്ഷ യാചിക്കുകയും ചെയ്യുന്ന കുട്ടികളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുകയോ നാട്ടിലേക്ക് തിരിച്ചയക്കുകയോ വേണം. സാമൂഹികനീതി സെക്രട്ടറി, വനിത ശിശു വികസന ഡയറക്ടർ, കേരള ലീഗൽ സർവിസ് അതോറിറ്റി മെംബർ സെക്രട്ടറി, ലേബർ കമീഷണർ, എക്സൈസ് കമീഷണർ എന്നിവരെ ഹരജിയിൽ കക്ഷിചേർത്തു.
പാതയോരങ്ങളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും അന്തിയുറങ്ങുന്ന കുട്ടികളുടെ ചിത്രങ്ങളും സ്കൂളുകളുടെ പരിസരങ്ങളിൽ വിദ്യാർഥികളെ ആകർഷിക്കാൻ ലഹരിമാഫിയ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച വാർത്തകളും ഡിവിഷൻബെഞ്ച് പരിശോധിച്ചു. ലഹരിമരുന്നുകളുടെ ഉപയോഗം തടയാൻ സ്കൂളുകളിലും കോളജുകളിലും ആന്റി ഡ്രഗ് ക്ലബുകൾ രൂപവത്കരിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ 2021 ഫെബ്രുവരിയിൽ നൽകിയിരുന്നത് കോടതി ചൂണ്ടിക്കാട്ടി. ഇതരസംസ്ഥാനത്തുനിന്ന് എത്തിയവരടക്കം അലഞ്ഞുതിരിയുന്ന കുട്ടികളെ സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയടക്കമുള്ള എതിർകക്ഷികൾ സത്യവാങ്മൂലം നൽകണം. ഇതര സംസ്ഥാനക്കാരായ കുട്ടികളെ തിരിച്ചയക്കുന്നതുവരെ ഇവരെ പാർപ്പിക്കാനുള്ള ചൈൽഡ് സെന്ററുകളുടെ വിശദ വിവരങ്ങളും തേടി. ഇക്കാര്യത്തിൽ ലീഗൽ സർവിസ് അതോറിറ്റി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ച കോടതി, ഹരജി ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.