കണ്ണൂർ: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നിരുന്ന മൃഗീയ ആചാരങ്ങള്‍ സി.പി.എമ്മിലൂടെ പുനർജനിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് നടന്ന ഇരട്ട നരബലിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എം പ്രാദേശിക നേതാവാണെന്നത് ഭയപ്പെടുത്തുന്നതാണ്. പിണറായി വിജയന്‍ എന്ന ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയുടെ കാലത്ത് കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 67,000 'മാന്‍ മിസ്സിങ്' കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമാനമായ രീതിയില്‍ കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
'ആളെ കൊല്ലുന്നതും അവരുടെ കുടുംബങ്ങളുടെ കണ്ണീര്‍ കാണുന്നതും സി.പി.എമ്മുകാര്‍ക്ക് പുത്തരിയല്ല. രണ്ടു സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തി നരബലി എന്ന പ്രാകൃതാചാരം അനുഷ്ഠിച്ച സിപിഎം നേതാവ് കേരളത്തിന് വലിയ അത്ഭുതം ഒന്നുമല്ല. കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്പ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാന്‍ മടിയില്ലാത്തവര്‍ ഉള്‍പ്പെടുന്ന മുകള്‍ത്തട്ട് മുതല്‍ നരബലികളില്‍ സന്തോഷം കണ്ടെത്തുന്നവരുള്‍പ്പെടുന്ന പ്രാദേശിക തലം വരെയുള്ള സിപിഎം നേതാക്കളുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണം.
ആളുകളുടെ ജീവനെടുക്കുന്നതും ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും ഒക്കെ ഹരമാക്കിയ സിപിഎം ഈ കേസില്‍ നിന്നും സ്വന്തം നേതാക്കളെ രക്ഷിച്ചെടുത്താലും അത്ഭുതപ്പെടാനില്ല. ആളുകളെ കാണാതായ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. പത്തനംതിട്ടയിലെ നരബലിയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കേസില്‍ ബന്ധപ്പെട്ടിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിലെത്തിക്കണം' -സുധാകരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.