അപൂർണ സെർച്ച് കമ്മിറ്റി: ഗവർണറുടെ നടപടി ചട്ടവിരുദ്ധം -കേരള വി.സി

തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനത്തിനായി അപൂർണ സെർച്ച് കമ്മിറ്റി രൂപവത്കരിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് സിൻഡിക്കേറ്റിൽ വിശദീകരിച്ച് വൈസ് ചാൻസലർ. മൂന്നംഗ സെർച്ച് കമ്മിറ്റിക്കു പകരം രണ്ടംഗ കമ്മിറ്റി രൂപവത്കരിക്കുകയും പിന്നീട് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സർവകലാശാല സെനറ്റ് പ്രതിനിധിയെ ആവശ്യപ്പെടുകയും ചെയ്ത ഗവർണറുടെ നടപടിയെയാണ് ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റിൽ വി.സി വിമർശിച്ചത്.

സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി സെർച്ച് കമ്മിറ്റി രൂപവത്കരിച്ച നടപടി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തിൽ ഗവർണറുടെ മറുപടി ലഭിക്കാത്തതിനാലാണ് ഗവർണർ ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും സെനറ്റ് യോഗം വിളിക്കാതിരുന്നതെന്ന് വി.സി ഡോ. വി.പി. മഹാദേവൻ പിള്ള യോഗത്തെ അറിയിച്ചു.സെർച്ച് കമ്മിറ്റി രൂപവത്കരണത്തിലെ നിയമപ്രശ്നം സംബന്ധിച്ച് സെനറ്റ് നേരത്തേ പാസാക്കിയ പ്രമേയത്തിൽ ഗവർണറിൽനിന്ന് മറുപടി ലഭിച്ചിട്ടില്ല.

അതേസമയം, സർവകലാശാല പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിനുള്ള സർവകലാശാലയുടെ മറുപടി ചൊവ്വാഴ്ച രാജ്ഭവനിൽ ലഭിച്ചു. സർവകലാശാല നിലപാട് രേഖാമൂലം അറിയിച്ചതോടെ, രണ്ടംഗ സെർച്ച് കമ്മിറ്റിയെ ഉപയോഗിച്ച് വി.സി നിയമന നടപടി മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനം രാജ്ഭവൻ കത്തിലൂടെ സർവകലാശാലയെ വീണ്ടും അറിയിച്ചു. ഒക്ടോബർ 24ന് നിലവിലെ വി.സിയുടെ കാലാവധി കഴിയുന്നതിനാൽ പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ രാജ്ഭവൻ നേരത്തേ ആരംഭിച്ചു.

സെർച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിന് കേരള സർവകലാശാല വൈസ് ചാൻസലറോടും യു.ജി.സി ചെയർമാനോടും അവരുടെ പ്രതിനിധികളുടെ പേര് നിർദേശിക്കാനാവശ്യപ്പെട്ട് ജൂൺ 13ന് കത്തയച്ചിരുന്നു.യു.ജി.സി ചെയർമാൻ ജൂലൈയിൽ തന്നെ പ്രതിനിധിയുടെ പേര് അറിയിച്ചു. കേരള സർവകലാശാല ജൂലൈ 15ന് സെനറ്റിന്‍റെ പ്രത്യേക യോഗം വിളിച്ച് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രനെ പ്രതിനിധിയായി തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം ചുമതല ഒഴിഞ്ഞു. പകരക്കാരനെ നൽകാനാവശ്യപ്പെട്ട് മൂന്നുതവണ രാജ്ഭവൻ സർവകലാശാലക്ക് കത്ത് നൽകി.

Tags:    
News Summary - Incomplete search committee: Governor's action illegal - Kerala V.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.