മലപ്പുറം: വംശീയതക്കും ഫാഷിസത്തിനുമെതിരെ ചെറുത്തുനിൽപ് ശക്തമാക്കണമെന്ന ആഹ്വാനത്തോടെ വിസ്ഡം കേരള യൂത്ത് കോൺഫറൻസ് മലപ്പുറത്ത് സമാപിച്ചു. കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി യുവജന കൂട്ടായ്മകളെ ശക്തിപ്പെടുത്തിയാലേ ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ കഴിയുകയുള്ളൂവെന്നും ‘യുവത്വം നിർവചിക്കപ്പെടുന്നു’ പ്രമേയത്തിൽ സംഘടിപ്പിച്ച യൂത്ത് കോൺഫറൻസ് അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദിനു ശേഷം ഗ്യാൻവാപി അടക്കമുള്ള മുസ്ലിം പള്ളികളിൽ ഫാഷിസ്റ്റുകൾ അവകാശവാദം ഉന്നയിക്കുന്നത് രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കും. ഇത് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കും. ഇസ്ലാമിക പ്രമാണങ്ങളെ മനുഷ്യന്റെ കേവല ബുദ്ധിയുടെ അടിസ്ഥാനത്തിൽ പരിഗണിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത നവോത്ഥാനത്തിന്റെ മറവിൽ കടന്നുവരുന്നതിനെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്നും കേരള യൂത്ത് കോൺഫറൻസ് ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് കായക്കൊടി ആമുഖഭാഷണം നടത്തി. പി. ഉബൈദുല്ല എം.എൽ.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ അതിഥികളായി. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, ശംജാസ് കെ. അബ്ബാസ്, ഡോ. അബ്ദുല്ല ബാസിൽ തുടങ്ങിയവർ വിവിധ വിഷയങ്ങളവതരിപ്പിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ് പ്രമേയാവതരണം നടത്തി.
യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തി. ‘യുവത്വം നിർവചിക്കപ്പെടുന്നു’ പ്രമേയത്തിൽ നടന്ന തീം ടോക്ക് ശ്രദ്ധേയമായി. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർശദ് അൽഹികമി താനൂർ, ജനറൽ സെക്രട്ടറി ഷമീൽ ടി. മഞ്ചേരി, ഹാരിസ് കായക്കൊടി, അൻഫസ് മുക്രം, ജംഷീർ സ്വലാഹി, ഡോ. ടി.സി. മുഹമ്മദ് മുബശ്ശിർ, സമീർ മുണ്ടേരി, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ. ഷഹബാസ് കെ. അബ്ബാസ്, സഫീർ അൽഹികമി, കെ. അബ്ദുൽ ഗഫൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.