വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരിൽ വീട്ടമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് ശ്യാം നിവാസിൽ രമ (65) മരിച്ച കേസിലാണ് ഭർത്താവ് ശശിയെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് രമയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടത്തിൽ തലയിൽ നാലും ശരീരത്തിൽ മൂന്നും മുറിവും ഉണ്ടായിരുന്നെന്നും ഇതാണ് മരണകാരണമെന്നും കണ്ടെത്തി. അസ്വഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. പിന്നീട് മകൻ ശരത് മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് ശശിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, കൊലപാതകം നടത്തിയത് മകൻ ശരത്തായിരിക്കാമെന്നാണ് ശശി പൊലീസിന് മൊഴി നൽകിയത്. മരണ സമയത്ത് ശരത് ചേർത്തലയിൽ എം.ബി.എ പരീക്ഷക്ക് പോയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

രമയുടെ സഹോദരി മരണ ദിവസം രാവിലെ രമയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ 10 സെക്കൻഡ് സംസാരിക്കുകയും പിന്നീട് സംസാരിക്കാതെയുമായി.

തൊട്ടുപിന്നാലെ ഇവർ ശശിയെ വിളിച്ചപ്പോൾ രമ മരിച്ചുവെന്നാണ് മറുപടി ലഭിച്ചതെന്ന് സഹോദരി മൊഴി നൽകി. ശശി പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇതോടെ കേസ് തെളിയിക്കാൻ പൊലീസ് സംഭവം പുനഃസൃഷ്ടിച്ചു.

ഫോറൻസിക് സർജൻ ഡോ. സ്നേഹൽ അശോകിന്‍റെ സാന്നിധ്യത്തിൽ സംഭവം നടന്ന വീട്ടിൽ പ്രത്യേക പരിശോധനയും നടന്നു. മരണകാരണം മർദനമാണെന്നും തെളിഞ്ഞു. രമയും മകൻ ശരത്തും ശശിയുമായി പിണങ്ങി കഴിയുകയായിരുന്നു.

മറ്റൊരു മുറിയിൽ തനിച്ചാണ് ശശി കഴിഞ്ഞിരുന്നത്. പലതവണ രമയെ ശശി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Housewife killed in murder; Husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.