അമ്പലപ്പുഴ: ട്രോളിങ് നിരോധനത്തിന്റെ ആദ്യദിവസം പൊന്തുവള്ളക്കാരെ പൂവാലനും കരിക്കാടിയും കനിഞ്ഞു. എന്നാൽ, കടലിൽപോയ വള്ളക്കാര് നിരാശയോടെയാണ് തിരിച്ചെത്തിയത്. രണ്ടു ദിവസമായി തുടര്‍ന്നുവന്ന കടലാക്രമണം കുറഞ്ഞതോടെ തീരം പ്രതീക്ഷയിലാണ്. തീരത്തുനിന്നും നൂറുകണക്കിന് പൊന്തുവള്ളങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനം നടത്തിയത്. ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതല്‍ ആരംഭിച്ചതോടെ വള്ളങ്ങളും കടലിലിറക്കി. പുലര്‍ച്ചെ മൂന്നോടെ കടലിറക്കിയ പൊന്തുവള്ളങ്ങള്‍ പലതും ഏഴു മണിയോടെ മടങ്ങിയെത്തി. ചെറിയ അയലയും പൂവാലനും കരിക്കാടിയുമായാണ് കൂടുതൽ പേർക്കും കിട്ടിയത്.
ഒരാളാണ് പൊന്തുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതെങ്കിലും അനുബന്ധ ജോലികള്‍ക്കായി മൂന്നോളം തൊഴിലാളികള്‍ കരയില്‍ കാത്തുനിൽക്കണം. പൊന്തുവള്ളങ്ങളിലെ വലയില്‍ നിന്നും മത്സ്യം മാറ്റുന്ന ജോലിയാണ് കരയിലുള്ളവര്ക്കുള്ളത്. ഈ സമയം മറ്റൊരുവലയുമായി പൊന്തുവള്ളങ്ങള്‍ കടലില്‍ വീണ്ടും ഇറക്കും. ഇങ്ങനെ മൂന്നുതവണവരെ മത്സ്യബന്ധനം നടത്തിയ വള്ളങ്ങളുണ്ട്. പൊന്തുവള്ളങ്ങളിലെ മീന്‍ ചെറുകിട കച്ചവടക്കാര്‍ക്കാണ് നല്‍കിയത്. കൂടാതെ റോഡരികിലിട്ട് ആവശ്യക്കാര്‍ക്ക് നേരിട്ട് വിൽക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മതിയായ വിലയും ലഭിച്ചു. ഒരു വള്ളത്തിന് 5,000 മുതല്‍ 20,000 രൂപ വരെ ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.
എന്നാല്‍, വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ചെലവ് കാശിനുപോലും വകയില്ലാതെയാണ് കരയിലെത്തിയത്. ട്രോളിങ് നിരോധനവും കടല്ശാന്തമായതും തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷയായിരുന്നു. അടുത്ത ദിവസങ്ങളില്‍ ചാകര തെളിയാനിടയുണ്ടെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. തീരത്ത് പലയിടങ്ങളിലും ചളി കലര്‍ന്ന നിലയിലാണ്.
ഇത്തവണയും കരൂര്‍ അയ്യന്‍കോയിക്കല്‍ തീരത്താണ് ചാകര ലക്ഷണങ്ങള്‍ കാണിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ട്രോളിങ് നിരോധന സമയത്ത് വള്ളങ്ങളിൽ പോകുന്ന തൊഴിലാളികൾക്ക് സാധാരണ സുലഭമായി മത്സ്യം ലഭിച്ചിരുന്നതാണ്. എന്നാൽ തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്നും പോയ വള്ളങ്ങൾക്ക് നിരാശമാത്രമായിരുന്നു ബാക്കി. 15ലധികം തൊഴിലാളികള്‍ ജോലിയെടുക്കുന്ന ഡിസ്ക്കോ വള്ളങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയത്. കടലില്‍ പോയി തിരിച്ച് വരുമ്പോള്‍ തൊഴിലാളികളുടെ ചിലവും ഇന്ധന വിലയും ഉൾപ്പെടെ 10,000 രൂപയോളം ഉടമക്ക് ചെലവുവന്നു.
കോരുകാർ, ചുമട്ടുകാർ, ഇറക്കുകാർ, കുട്ടപൊക്കുന്നവർ എന്നിങ്ങനെ നിരവധി പേരാണ് ഒരു ഡിസ്ക്കോ വളളത്തെ ആശ്രയിക്കുന്ന അനുബന്ധതൊഴിലാളികൾ. 150 ലിറ്റർ ഇന്ധനം വരെ ഒരുദിവസം വേണ്ടിവരുന്നുണ്ട്. ട്രോളിങ് കാലത്തെ പ്രതീക്ഷയില്‍ വട്ടിപലിശക്ക് പണം കടം വാങ്ങിയാണ് പലരും വളളം കടലിലിറക്കിയത്. വരുംദിവസങ്ങളിലെങ്കിലും കടല്‍ കനിയുമെന്നാണ് ഉടമകളും തൊഴിലാളികളും കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.