ആലപ്പുഴ: ഒരു ജനതയുടെ സമ്പാദ്യങ്ങളെല്ലാം തകർത്തെറിഞ്ഞ മഹാപ്രളയത്തിന് അഞ്ചാണ്ട്. 2018 ആഗസ്റ്റ് 16നാണ് നാടിനെ നടുക്കിയ പ്രളയജലം ചെങ്ങന്നൂരിനെ കീഴ്പ്പെടുത്തിയത്. പിന്നീട് കുട്ടനാട്ടിലേക്കും അപ്പർകുട്ടനാട്ടിലേക്കും വ്യാപിച്ചു.
കുട്ടനാടൻ ജനതയുടെ ജീവിതശൈലിയുടെ ഭാഗമായിരുന്ന വെള്ളപ്പൊക്കം, അവർക്ക് നേരിടാനും കഴിഞ്ഞിരുന്നെങ്കിലും 2018ൽ കുത്തിയൊലിച്ചെത്തിയ പ്രളയം അതിനെയെല്ലാം തകിടം മറിച്ചു. അന്നാണ് അവരിൽ പ്രളയഭയമുണ്ടായത്. ഇപ്പോഴും മായാത്ത അടയാളങ്ങൾ പേറിയാണ് ജീവിതം.
ഓരോ മഴക്കാലവും കുട്ടനാടിന് നൽകുന്നത് ആവർത്തിക്കുന്ന ദുരിതങ്ങളാണ്. കടുത്ത മഴക്കാലങ്ങളിൽ ഇവിടെയുള്ളവർ വീട് ഉപേക്ഷിച്ച് മാറേണ്ട സ്ഥിതിയാണ്. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാൻ ആവിഷ്കരിച്ച പദ്ധതികൾ ഒന്നും നടപ്പാക്കാത്തതാണ് പ്രശ്നം. ചെറിയ മഴപോലും വെള്ളക്കെട്ട് ഉണ്ടാക്കുന്നത് 2018ലെ മഹാപ്രളയം സൃഷ്ടിച്ച കെടുതികളുടെ തുടർച്ചയാണ്.
വേമ്പനാട്ട് കായലിലും നദികളിലും ഇടത്തോടുകളിലും എക്കൽ നിറഞ്ഞ് ആഴം കുറഞ്ഞു. ഈ എക്കൽ നീക്കി അതിലൂടെ കുത്തിയെടുക്കുന്ന കട്ട (എക്കൽ) ഉപയോഗിച്ച് പാടശേഖരങ്ങളുടെ പുറംബണ്ട് ഉയരംകൂട്ടി ബലപ്പെടുത്തുകയും താഴ്ന്ന പുരയിടങ്ങൾ ഉയർത്തുകയും വേണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല.
വർഷങ്ങളായി കേൾക്കുന്നതാണ് രണ്ടാം കുട്ടനാട് പാക്കേജ്. കടലാസിൽനിന്ന് കുട്ടനാട്ടിലേക്ക് ആ പാക്കേജ് ഇനിയെങ്കിലും ഇറങ്ങിവരണം. ഇടത്തോടുകൾ ആഴം കൂട്ടി പുനരുദ്ധരിച്ചും കടലിലേക്കുള്ള നീരൊഴുക്ക് വേഗത്തിലാക്കുന്നവിധം സമാന്തര കനാലുകൾ നിർമിച്ചും ഈ നാടിനെ വെള്ളക്കെട്ടിൽനിന്ന് രക്ഷിച്ചേ തീരൂ.
മീനച്ചിൽ, പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽനിന്നാണ് കുട്ടനാട്ടിലേക്ക് വെള്ളമെത്തുന്നത്. കിഴക്കൻ വെള്ളത്തിനൊപ്പം ശക്തമായ മഴയും കൂടിയായാൽ കുട്ടനാട് വലിയൊരു അണക്കെട്ടുപോലെയാകും. ഇവിടെനിന്ന് വെള്ളം കടലിലേക്ക് എത്രയും വേഗം ഒഴുക്കിവിടുകയാണ് പ്രധാനം. കടലിലെ വേലിയേറ്റ, വേലിയിറക്കങ്ങൾ മനസ്സിലാക്കി ജലമൊഴുക്ക് നിയന്ത്രിക്കാനുള്ള സംവിധാനവും വേണം.
ഇനിയൊരു വെള്ളപ്പൊക്കമുണ്ടായാൽ എവിടേക്കും ഓടിപ്പോകാൻ വയ്യ എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാണ് കുട്ടനാട്ടിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയും നിർമാണം. അന്നത്തെ വെള്ളപ്പൊക്കത്തിൽ രേഖപ്പെടുത്തിയ അടയാളത്തിൽനിന്ന് 10 അടി ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾക്ക് മുകളിലാണ് പല വീടുകളുടെ നിർമാണം. സ്ഥാപനങ്ങളും ഉയർത്തി തന്നെയാണ് പണിയുന്നത്.
വീടുകളുടെ മതിലുകളുടെ നിർമാണരീതിയും മാറി. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ തകർന്നത് വീടുകളുടെ മതിലുകളായിരുന്നു. ഒഴുക്കിന്റെ ശക്തിയിൽ മതിലുകൾ നിലംപൊത്തി. വെള്ളം ഒഴുകിപ്പോകാൻ കഴിയുന്ന വിധത്തിൽ വിടവുകളിട്ടാണ് പുതിയ മതിൽ നിർമിക്കുന്നത്. പ്രളയത്തെ അതിജീവിക്കാൻ തീർത്ത ആലപ്പുഴ-ചങ്ങനാശ്ശേരി പാതയും അവസാനഘട്ടത്തിലാണ്.
ജില്ലയിൽ ചെങ്ങന്നൂരിലാണ് ആദ്യം മഹാപ്രളയമെത്തുന്നത്. വീടുകളിൽനിന്ന് പുറത്തിറങ്ങാതെ പതിനായിരങ്ങളാണ് അന്ന് കുടുങ്ങിയത്. അതിതീവ്രമഴയിൽ അണക്കെട്ട് തുറന്നുവിട്ടതും പമ്പയും കൈവരികളും കരകവിഞ്ഞൊഴുകിയും പ്രളയജലം ഇരച്ചെത്തി. ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽനിന്ന് 40ലധികം മത്സ്യത്തൊഴിലാളികൾ ബോട്ടുകളുമായെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കുതിച്ചുയർന്ന വെള്ളത്തിൽ റോഡും മതിലുമൊന്നും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. വീടുകളുടെ ഒന്നാം നിലവരെയൊക്കെ വെള്ളം എത്തിയിരുന്നു. വീടുകളിൽ കുടുങ്ങിയവരെ കയറുകെട്ടിയാണ് മുകളിലെത്തിച്ചത്. പിന്നെ തലയിൽ ചുമന്ന് വള്ളങ്ങളിൽ കയറ്റിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.