പണി പൂർത്തിയായ കോണത്താറ്റ് പാലം
കോട്ടയം: കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാത നിർമാണം ചൊവ്വാഴ്ച തുടങ്ങും. പൈലിങ് ആണ് പുനരാരംഭിക്കുന്നത്. ഒമ്പതു മുതൽ 12 മാസം വരെയുള്ള കാലയളവിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. തിരക്കേറിയ കോട്ടയം കുമരകം റോഡിലുള്ള കോണത്താറ്റ് പാലത്തിനു വീതി കുറവായിരുന്നതിനാൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവായിരുന്നു. തുടർന്നാണ് നാലു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പാലം പൊളിച്ച് നിർമിക്കാൻ നടപടികളായത്.
എന്നാൽ, പാലം പണി പൂർത്തിയായിരുന്നെങ്കിലും അപ്രോച്ച് റോഡിന്റെ രൂപരേഖ സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നിർമാണം വൈകുകയായിരുന്നു. ഇതിനൊപ്പം കരാറുകാരന് സമാന്തര സർവിസ് റോഡ് നിർമാണം അടക്കമുള്ള പ്രവർത്തനങ്ങളുടെ പണം വൈകിയതും കഴിഞ്ഞ മാർച്ചിന് ശേഷം പണികൾ അനിശ്ചിതത്വത്തിലാക്കി. ആകെ 42 തൂണുകളിലായി ആറ് സ്പാനുകളിലായാണ് അപ്രോച്ച് സ്പാൻ മാതൃകയിൽ പ്രവേശന പാത നിർമിക്കുന്നത്. ഇതിൽ 26 പൈലുകൾ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ള 16 പൈലുകൾ നിർമിക്കുന്ന ജോലികളാണ് ചൊവ്വാഴ്ച മുതൽ ആരംഭിക്കുക എന്ന കരാറുകാരൻ അലക്സ് പെരുമാലിയിൽ പറഞ്ഞു.
2022 നവംബറിലാണ് പഴയ കോണത്താറ്റ് പാലം പൊളിച്ചത്. 18 മാസമാണ് നിർമാണക്കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ, മഴ, കരാർ സംബന്ധമായ സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവ മൂലം നിർമാണം വൈകി. ഒടുവിൽ കഴിഞ്ഞവർഷം പാലം പണി പൂർത്തീകരിച്ച് പെയിൻറിങ് നടത്തിയിരുന്നു. തുടർന്ന് മണ്ണിട്ടുയർത്തി സംരക്ഷണഭിത്തി ഒരുക്കി അപ്രോച്ച് റോഡ് നിർമിക്കാനായിരുന്നു ആദ്യ തീരുമാനം. ഉറപ്പില്ലാത്ത മണ്ണായതിനാൽ ഭാവിയിൽ പ്രളയവും വെള്ളപ്പൊക്കവും ബാധിക്കുമെന്നതിനാൽ പിന്നീട് പില്ലറിൽ റോഡ് നിർമിക്കാൻ തീരുമാനമായി. ഇതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതോടെ പ്രവേശന പാത സംബന്ധിച്ച അനുമതികളും വൈകുകയായിരുന്നു.
ഇതിനായി എട്ടുകോടി രൂപ അധികമായി വകയിരുത്തിയതോടെ ചെലവ് 16.75 കോടി രൂപയായി ഉയർന്നു. 26.20 മീറ്ററാണ് പാലത്തിന്റെ നീളം. റോഡിന്റെ വീതി 9.5 മീറ്ററും. 1.5 മീറ്ററിൽ നടപ്പാതയും ഉണ്ടാകും. അപ്രോച്ച് റോഡ് വീതി 13 മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.