കോട്ടയം: ജില്ലയിൽ യു.ഡി.എഫിെൻറ പ്രചാരണയന്ത്രം ചലിപ്പിക്കാൻ സജീവമായി ഉമ്മൻ ചാണ്ടിയും രംഗത്ത്. വിവിധ വാർഡുകളിലെയും ജില്ല ഡിവിഷനുകളിലെയും തെരഞ്ഞെടുപ്പ് പോരായ്മകൾ പരിഹരിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി പ്രാദേശിക നേതൃത്വങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
ജില്ല പഞ്ചായത്ത് ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് സ്ഥാനാർഥികൾക്കും നേതാക്കൾക്കും ഫോണിലൂടെ നിരന്തരം നിർദേശങ്ങൾ നൽകുന്ന അദ്ദേഹം, വിവിധ തലങ്ങളിലെ പ്രമുഖരുമായും ആശയവിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥരായിരുന്ന നേതാക്കളെ ഉമ്മൻ ചാണ്ടി അനുനയിപ്പിച്ച് കളത്തിലിറക്കിയിരുന്നു.
യു.ഡി.എഫിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് കണ്‍വീനർ എം.എം. ഹസനും ജില്ലയിൽ രണ്ടുവട്ട പ്രചാരണം നടത്തിക്കഴിഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫും ജില്ലയിലെ വിവിധ കുടുംബയോഗങ്ങളിലും ജില്ല പഞ്ചായത്ത് ഡിവിഷൻ കണ്െവൻഷനുകളിലും പങ്കെടുക്കുന്നുണ്ട്. പാലായിലെത്തിയ പി.ജെ. ജോസഫ് പാലാ മുനിസിപ്പാലിറ്റിയിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
വിവിധ പഞ്ചായത്തിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളോടൊപ്പം സ്ഥാനാർഥികളുടെ ചിഹ്നമായ ചെണ്ടയിൽ താളംപിടിച്ച് ഭവനസന്ദർശനത്തിനും അദ്ദേഹം നേതൃത്വം നൽകി. പ്രമുഖ എൽ.ഡി.എഫ് നേതാക്കൾ പ്രചാരണത്തിന് ജില്ലയിലെത്താത്തതിനാൽ ജോസ് കെ. മാണിക്കാണ് തിരക്ക്. ഇടതുസ്ഥാനാർഥികളുടെ വിജയത്തിനായി വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന കുടുംബയോഗങ്ങളിലാണ് ജോസ് കെ. മാണി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
കഴിഞ്ഞദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ജില്ലയിൽ പ്രചാരണത്തിനുണ്ടായിരുന്നു. കോൺഗ്രസ്-എസ് സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഭവനസന്ദർശനവും നടന്നു.
എൽ.ഡി.എഫ് നേതാക്കളെല്ലാം ഓൺലൈനിലാണ് പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ ഇടതുസ്ഥാനാർഥികളുടെ വിജയത്തിനായി കഴിഞ്ഞ ദിവസം ഓണ്‍ലൈനിലെത്തിയിരുന്നു. പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രത്യേക സ്ക്രീൻ സംവിധാനം ഇതിനായി എൽ.ഡി.എഫ് ഏർപ്പെടുത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരും ഓൺലൈനിൽ പ്രസംഗിക്കുന്നുണ്ട്.
എൻ.ഡി.എക്കായും മുൻനിര നേതാക്കൾ രംഗത്തുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു.
വ്യാഴാഴ്ച തുഷാർ വെള്ളാപ്പള്ളിയും വിവിധ എൻ.ഡി.എ യോഗങ്ങളിൽ പെങ്കടുത്തു. കേന്ദ്രമന്ത്രി വി. മുരളീധരൻ, അൽഫോൻസ് കണ്ണന്താനം എന്നിവർ അടുത്ത ദിവസങ്ങളിൽ ജില്ലയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.