കോട്ടയം: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിൽ വീണ്ടും പ്രതിസന്ധി. ഭക്ഷണം നൽകാനായി സ്കൂളുകൾക്ക് സർക്കാർ അനുവദിക്കുന്ന തുക മുടങ്ങിയതാണ് തിരിച്ചടിയാകുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തുക ഇതുവരെ ലഭിച്ചിട്ടില്ല. ഒരോ മാസവും ഭക്ഷണവിതരണത്തിനായി ചെലവായ തുകയുടെ കണക്ക് തൊട്ടടുത്ത മാസം രണ്ടിന് മുമ്പ് പ്രധാനാധ്യാപകർ അതാത് എ.ഇ.ഒ ഓഫിസുകൾ സമർപ്പിക്കണമെന്നാണ് നിബന്ധന. ഇതിനുപിന്നാലെ 10 ദിവസത്തിനുള്ളിൽ തുക അനുവദിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നതെങ്കിലും നടപ്പാകുന്നില്ല. ഈ അധ്യയനവർഷം ആരംഭിച്ചശേഷം ഇതുവരെ ജൂണിലെ പണം മാത്രമാണ് ലഭിച്ചിരിക്കുന്നത്. കോടതി ഇടപെടലിലായിരുന്നു ജൂണിലെ തുക അനുവദിച്ചത്.
മുട്ട, പാൽ വിതരണത്തിനും കുട്ടികളുടെ ഉച്ചഭക്ഷണച്ചെലവ് ഇനത്തിലും പ്രത്യേകം തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപക സംഘടനകളായ കെ.പി.പി.എച്ച്.എയും കെ.പി.എസ്.എച്ച്.എയും ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിലായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ, തുടർമാസങ്ങളിലേത് നൽകാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. രണ്ട് മാസത്തെ തുക കുടിശ്ശികയായതോടെ പ്രധാനാധ്യാപകർ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായി. സർക്കാർ പണം അനുവദിക്കുന്നതോടെ നൽകാമെന്ന വ്യവസ്ഥയിലാണ് വ്യാപാരികളിൽനിന്ന് പ്രധാനാധ്യാപകർ സാധനങ്ങൾ വാങ്ങുന്നത്. തുക രണ്ട് മാസമായി മുടങ്ങിയതോടെ കച്ചവടക്കാർ പണം ആവശ്യപ്പെട്ട് പിന്നാലെ നടക്കുകയാണെന്ന് അധ്യാപകർ പറയുന്നു. മുട്ട, പാൽ വിതരണവും പ്രതിസന്ധിയിലാണ്. പാചകക്കാരുടെ പണവും കുടിശ്ശികയുണ്ട്.
തുക വൈകുന്നത് തുടർച്ചയാകുന്ന സാഹചര്യത്തിൽ, മുൻകൂറായി അനുവദിക്കണമെന്ന് പ്രധാനാധ്യാപകർ ആവശ്യപ്പെടുന്നു. കുട്ടികൾക്ക് ആഴ്ചയിൽ ഒരു മുട്ടയും രണ്ട് തവണ 150മില്ലി ലീറ്റർ വീതം പാലും നൽകണം. എന്നാൽ, ഇതിനായി വിപണി വിലയിലും കുറഞ്ഞ നിരക്കാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നതെന്ന് ഇവർ പറയുന്നു. ഒരു ലീറ്റർ പാലിന് 56 രൂപ വില ഉണ്ടായിരിക്കെ 52 രൂപയാണ് സർക്കാർ നൽകുന്നത്. മുട്ടക്ക് ഏഴ് മുതൽ 10 രൂപവരെ വിലയുണ്ടെങ്കിലും സർക്കാർ അനുവദിക്കുന്നത് ആറ് രൂപ മാത്രമാണെന്നും അധ്യാപകർ പറയുന്നു. ഇവ സ്കൂളിൽ എത്തിക്കാനും പാചകത്തിനുമൊക്കെയുള്ള ചെലവും പ്രധാനാധ്യാപകർ വഹിക്കേണ്ട സ്ഥിതിയാണ്. ഉച്ചഭക്ഷണത്തിനും തുച്ചമായ തുകയാണ് അനുവദിക്കുന്നത്. ഈ തുക ഉപയോഗിച്ച് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോക്കമെടുന്നതലിനുള്ള തുക പോലും ലഭിക്കാത്ത സ്ഥിതിയെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.