വടക്കേക്കര ജുമാമസ്ജിദിനുനേരെ ആക്രമണശ്രമം; പൊലീസുകാരന് സസ്പെൻഷൻ

കൂടെയുണ്ടായിരുന്ന രണ്ടുപേരും പൊലീസുകാർ പറവൂർ: വടക്കേക്കര ജുമാമസ്ജിദിനുനേരെ ആക്രമണത്തിന് ശ്രമിച്ച കേസിൽ പ്രതിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ തുരുത്തിപ്പുറം പൂമാലിൽ സിമിൽ റാമിനെയാണ് (38) ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സസ്പെൻഡ് ചെയ്തത്. 13ന് രാത്രി 10.30ന് കാറിൽ പള്ളിക്ക് മുന്നിലെത്തിയ പൊലീസുകാരനും സംഘവും അടച്ചിട്ട ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ഖത്തീബിനെയും മദ്റസയിലുള്ള വിദ്യാർഥികളെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പള്ളിയിലുള്ളവർക്കുനേരെ ഭീഷണി മുഴക്കിയാണ് സംഘം മടങ്ങിയത്. സംഭവത്തിൽ വടക്കേക്കര ജമാഅത്ത് ഭാരവാഹികൾ മുഖ്യമന്ത്രി, റൂറൽ എസ്.പി, വടക്കേക്കര പൊലീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ എം.കെ. മുരളിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സിമിലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സസ്പെൻഡ് ചെയ്തത്. ഇയാളുടെ കൂടെ കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണെന്നും അവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. മൂവരും മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.