കോഴിക്കോട്: കോർപറേഷൻ ഉടമസ്ഥതയിലുള്ള ആർട്ട് ഗാലറി നവീകരിക്കാൻ ലളിതകല അക്കാദമിയുടെ പദ്ധതി. മൂന്നുകോടി രൂപ ചെലവിൽ ഗാലറി നവീകരിക്കാനുള്ള പദ്ധതി തയാറായതായി കേരള ലളിതകല അക്കാദമി സെക്രട്ടറി എൻ. ബാല മുരളീകൃഷ്ണൻ പറഞ്ഞു.
ഇപ്പോഴുള്ള ഗാലറിക്ക് ഒരുനില കൂടി പണിത് സൗകര്യങ്ങൾ വർധിപ്പിക്കാനാണ് പദ്ധതി. ഗാലറിക്ക് വടക്ക് ഒഴിഞ്ഞ ഭാഗത്തേക്ക് കൂടുതൽ സംവിധാനങ്ങൾ ഒരുക്കും. സ്ലൈഡ്ഷോയും കൂടിയാലോചനകളുമൊക്കെ നടത്താനുതകുന്ന സൗകര്യമൊരുക്കും.
പുതിയ കോൺഫറൻസ് ഹാൾ വരും. തൂണുകളുടെ മറയും മറ്റും ഒഴിവാക്കി പ്രധാന കെട്ടിടത്തിന് മാറ്റം വരുത്താതെ ഹാളുകൾ ഒരേ നിരയിലാക്കും. മേയർ, ഡെപ്യൂട്ടി മേയർ എന്നിവരുമായി പ്രാഥമിക ചർച്ച കഴിഞ്ഞിട്ടുണ്ട്. കലാകാരന്മാരുടെ ക്ഷേമത്തിനായി എന്തും ചെയ്യാമെന്ന നിലപാടാണ് ചർച്ചയിൽ നഗരസഭയെടുത്തത്. കോർപറേഷൻ അനുമതി കിട്ടിയാൽ അടുത്ത കൊല്ലംതന്നെ പദ്ധതി തുടങ്ങാനാവും.
ഇതോടെ ഇപ്പോഴുള്ള സ്ഥലപരിമിതിക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ഏറ്റവുമധികം പ്രദർശനങ്ങൾ നടക്കുന്ന ഗാലറികളിലൊന്നാണ് കോഴിക്കോട്ടേത്. കോർപറേഷൻ പ്രത്യേക തുകയൊന്നുമീടാക്കാതെയാണ് ഗാലറി അക്കാദമിക്ക് അനുവദിച്ചത്.
മറ്റൊരു നഗരത്തിലും ഈവിധമുള്ള സംവിധാനമില്ല. കൊച്ചിയിലുള്ള ഗാലറി അക്കാദമിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഗാലറി ഒഴിയാത്തതിനാൽ പ്രദർശനം നടത്താനാവാത്ത സ്ഥിതിയാണ് കോഴിക്കോട്ട് പലപ്പോഴും. മാസം 15 ലേറെ പ്രദർശനങ്ങൾ ഇപ്പോൾ നടക്കുന്നതായി ഗാലറി ഇൻ ചാർജ് കെ.സി. മഹേഷ് പറഞ്ഞു.
കോഴിക്കോട് കോർപറേഷൻ ടൗൺഹാളിന്റെ പഴയ പമ്പുഹൗസിന് താഴെ ചുരുങ്ങിയ സൗകര്യങ്ങളോടെ 1985ൽ തുടങ്ങിയ ആർട്ട് ഗാലറി തൃശൂർ ആസ്ഥാനമായ ലളിതകല അക്കാദമിക്ക് നടത്തിപ്പിന് നൽകുകയായിരുന്നു. കൊച്ചുമുറിയിൽ ചോർന്നൊലിച്ച് നഗരത്തിന് അപമാനമായി മാറിയതോടെ 2013ലാണ് നഗരസഭ പുതുക്കിപ്പണിതത്.
അന്ന് ഗാലറി പണിതതിലെ അപാകത വലിയ വിവാദമായിരുന്നു. പിന്നീട് ലളിത കല അക്കാദമിക്ക് നടത്തിപ്പിന് കൊടുത്തപ്പോൾ അക്കാദമിയുടെ നേതൃത്വത്തിൽ, പ്രദർശനങ്ങൾ നടത്താനാവുംവിധം സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
ടൗൺഹാളിനും ആർട്ട് ഗാലറിക്കുമിടയിൽ നഗരസഭയുടെ നേതൃത്വത്തിൽ പിന്നീട് മതിലും പണിതു. മതിൽ അനാവശ്യമാണെന്നുപറഞ്ഞ് സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നിർമാണം തടഞ്ഞിരുന്നു.
ടൗൺഹാളിൽ വലിയ പരിപാടികൾ നടക്കുമ്പോൾ പാർക്കിങ്ങിനും മറ്റും ആർട്ട് ഗാലറി മുറ്റം ഉപയോഗിക്കാറുണ്ട്. ഇപ്പോൾ കലാകാരന്മാരുടെ, നഗരത്തിലെ പ്രധാന സങ്കേതമായി ആർട്ട് ഗാലറി മാറിയിട്ടുണ്ട്. ചിത്രങ്ങൾ, ഫോട്ടോകൾ ശിൽപങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രദർശനങ്ങൾ സജീവമാണ്.
2013ൽ പുതിയ ലൈറ്റ് സൗകര്യങ്ങളും മറ്റും ഉൾപ്പെടുത്തിയായിരുന്നു നവീകരണം. എ,ബി,സി,ഡി,ഇ എന്നിങ്ങനെ അഞ്ച് ഗാലറികളാണ് ഇപ്പോഴുള്ളത്. അഞ്ച് കലാകാരന്മാർക്കുവരെ ഒരേ സമയം പ്രദർശനങ്ങൾ നടത്താനാവും. പ്രദർശനമില്ലാത്തപ്പോൾ, ഇവിടെ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ പ്രദർശനത്തിന് വെക്കണമെന്നാണ് നിർദേശം.
അക്കാദമിക്ക് കൊച്ചിയിൽ മാത്രമാണ് ഇത്രയും വിപുലമായ സൗകര്യമുള്ളത്. നവീകരണം വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ ഗാലറിയായി കോഴിക്കോട്ടേത് മാറും. ചിത്രവിൽപന കൊച്ചിയിലെ അത്രയില്ലെങ്കിലും വരുമാനത്തിൽ കോഴിക്കോട് ഒട്ടും പിറകിലല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.