കോഴിക്കോട്: കാലിന്റെ വിരലെടുത്ത് കൈയിൽ വെക്കുന്ന അത്യപൂർവ ശസ്ത്രക്രിയ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ വിജയകരമായി നടന്നു. അപകടത്തിൽ നാലു കൈവിരലുകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് 19കാരൻ അജ്മലിനെ ഹോസ്പിറ്റലിലേക്ക് എത്തിച്ചത്. സർജിക്കൽ ടീമിന്റെ നേതൃത്വത്തിൽ ഇതിൽ മൂന്ന് വിരലുകളും യഥാവിധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും ഒരു വിരൽ ട്രാൻസ്പ്ലാന്റേഷൻ നടപടിക്രമങ്ങളോട് വേണ്ടവിധത്തിൽ പ്രതികരിക്കാത്ത അവസ്ഥയായിരുന്നു. മുറിഞ്ഞുപോയ വിരൽ എന്ന നിലയിൽ അതിനെ വിട്ടുകളയുന്നതിനുപകരം മെഡിക്കൽ ടീമും അജ്മലിന്റെ ബന്ധുക്കളുമായുള്ള കൂടിയാലോചനയിലാണ് അത്യപൂർവമെങ്കിലും സാധ്യതയുള്ള കാൽവിരൽ -കൈവിരൽ മാറ്റ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനമായത്.
കൈവിരൽ നഷ്ടപ്പെടുന്ന സംഭവങ്ങളിൽ അതേയാളിൽ നിന്നുതന്നെ, കാൽപാദത്തിന്റെ ഭംഗിക്ക് വലിയ കോട്ടം സംഭവിക്കാതെ തന്നെ ഏറ്റവും അനുയോജ്യമായ വിരലെടുത്ത് കൈയിൽ വെക്കുകയാണ് ചെയ്യുക. കൈയുടെ പ്രവർത്തനക്ഷമത, കാഴ്ചയിലുള്ള ഭംഗി, സ്പർശനക്ഷമത തുടങ്ങിയവ നോക്കിയാണ് ഇത് ചെയ്യുക.
വിദഗ്ധ റീകൺസ്ട്രക്റ്റിവ് ഹാൻഡ് സർജന്മാരായ ഡോ. എം.എൽ. ഗോപാലകൃഷ്ണൻ, ഡോ. പി.ഐ. ഫെബിൻ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന 16 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് വിരൽ മാറ്റിസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.