കോഴിക്കോട്: ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്യു.ആർ.ഡി.എം) രാജ്യത്തെ മികവിന്റെ കേന്ദ്രമായി മാറുന്നതിന് മുന്നോടിയായുള്ള നാലു ഉന്നതതല ശിൽപശാലകൾ ആറു മാസത്തിനകം കുന്ദമംഗലത്തെ കേന്ദ്രത്തിൽ നടക്കും.
ജലവിനിയോഗവുമായി ബന്ധപ്പെട്ടുള്ള രാജ്യത്തെ പ്രമുഖർ പങ്കെടുക്കുന്ന കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള പരിപാടികളാണ് കഴിഞ്ഞ ദിവസം സി.ഡബ്യു.ആർ.ഡി.എമ്മിന് അനുവദിച്ചത്. വിവിധ വിഷയങ്ങളിൽ പ്രാവീണ്യം വർധിപ്പിക്കാനുള്ള സാങ്കേതിക പരിജ്ഞാനത്തിലധിഷ്ഠിതമായ പരിപാടിയാണ് നടത്തുക.
രാജ്യത്തെ വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും പി.ജി, ഗവേഷണ വിദ്യാർഥികൾക്ക് ഉപയോഗപ്രദമാവുംവിധമാണ് പരിപാടികൾ. ഓരോ പരിപാടിയും 15 ദിവസം നീളും. ഓരോ പരിപാടിയിലേക്കും 30ഓളം പേരെ തിരഞ്ഞെടുക്കും. ജൂലൈയിൽ ആദ്യ സെമിനാർ നടക്കും.
അതാത് വിഷയത്തിൽ ഏറ്റവും ആധുനിക അറിവുകൾ പകർന്ന് നൽകുന്നതാവും സെമിനാർ. ഓൺലൈനായും നേരിട്ടും രാജ്യത്തെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരടക്കം പങ്കെടുക്കും.
കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ‘സംയോജിത ജലസ്രോതസ്സിന്റെ പരിപാലനവും പുതിയ രീതികളുടെ പ്രയോഗവത്കരണവും’ എന്നതാണ് ശിൽപശാലയിലൊന്നിന്റെ വിഷയം. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജലസ്രോതസ്സുകളിൽ വരുന്ന മാറ്റങ്ങളുടെ പഠനം, ഐസോടോപിക്, കെമിക്കൽ അനാലിസിസ്, നീർത്തടങ്ങളുടെ സംരക്ഷണവും പരിപാലനവും തുടങ്ങിയവയെല്ലാം ശിൽപശാലകളിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷവും സി.ഡബ്ല്യു.ആർ.ഡി.എം ഇത്തരം വിവിധ ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങൾക്കാണ് സാധാരണ ഇത്തരം ശിൽപശാലകൾ അനുവദിക്കാറുള്ളത്. സി.ഡബ്ല്യു.ആർ.ഡി എമ്മിലെ സൗകര്യങ്ങളും മറ്റും പരിഗണിച്ചാണ് ശിൽപശാലകൾ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.