മേലാറ്റൂർ: മണ്ണ് ഖനനം ചെയ്ത് കടത്തുകയായിരുന്ന ടിപ്പർ ലോറി പൊലീസ് പിടിച്ചതുമായി ബന്ധപ്പെട്ട വിഷയം ചോദിക്കാൻ സ്റ്റേഷനിലെത്തിയ മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റിനോടും വാർഡംഗത്തിനോടും എസ്.ഐ മോശമായി പെരുമാറിയെന്നാരോപിച്ച് സി.പി.എം പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്ന്, കുത്തിരിയിപ്പ് സമരവും നടത്തിയ 25ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇഖ്ബാൽ, വാർഡംഗം വി.ഇ. ശശിധരൻ, സി.പി.എം എൽ.സി സെക്രട്ടറി കെ.കെ. സിദ്ദീഖ്, ഏരിയ കമ്മിറ്റി അംഗം വി.കെ. റഊഫ്, അസൂത്രണ സമിതി അംഗം പി. രാമചന്ദ്രൻ എന്നിവരടങ്ങിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മേലാറ്റൂർ അങ്ങാടിക്കു സമീപം മണ്ണ് ഖനനം നടത്തിയത് പാസിൽ രേഖപ്പെടുത്താതെ കടത്തുന്നതിനിടെയാണ് ടിപ്പർ പിടിച്ചെടുത്തതെന്ന് എസ്.ഐ കെ.ആർ. ജസ്റ്റിൻ പറഞ്ഞു. എന്നാൽ, ഉച്ചയോടെ പ്രസിഡന്റിനോട് എസ്.ഐ മോശമായി പെരുമാറിയെന്നാരോപിച്ച് മുദ്രാവാക്യവുമായി പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തുകയായിരുന്നു. ന്യായവിരുദ്ധമായി സംഘം ചേർന്നു മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതിനും മേലാറ്റൂർ പൊലീസ് കോമ്പൗണ്ടിലേക്ക് കടന്ന് പോർച്ചിൽ സമരം നടത്തി പൊലീസിനു മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, മണ്ണെടുത്തത് പഞ്ചായത്ത് സെക്രട്ടറിയുടെ നിയമാനുസരണമുള്ള അനുമതിയോടെയാണെന്നും വാഹനം പിടിച്ചെടുത്തത് ചോദിക്കാൻ ചെന്ന തങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഇഖ്ബാൽ പറഞ്ഞു. നിയമപരമായി മണ്ണെടുത്ത വാഹനം പിടിച്ചെടുത്തത് ചോദിക്കാൻ ഹെഡ് ക്ലർക്കും താനും സ്റ്റേഷനിൽ ചെന്നെങ്കിലും എസ്.ഐ അപമര്യാദയായി പെരുമാറുകയും തങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പ്രതിഷേധ സമരം നടത്തുകയായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.