പാലക്കാട്: രണ്ടാംവിള നെല്ല് സംഭരിച്ചതിന്റെ തുക കർഷകർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. നെല്ലിന്റെ തുക നൽകാൻ എസ്.ബി.ഐ, കനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 700 കോടി രൂപ പി.ആർ.എസ് വായ്പയെടുക്കാനുള്ള നടപടി വേഗത്തിലാക്കാൻ ധനവകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. ഇതിനായി ചീഫ് സെക്രട്ടറി വി.പി. ജോയിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. ഒപ്പംതന്നെ സംഭരണത്തിന് സർക്കാർ നൽകുന്ന ഇൻസെന്റീവ് തുകയുടെ കുടിശ്ശിക അടിയന്തരമായി സപ്ലൈകോയ്ക്ക് ലഭ്യമാക്കാനും നിർദേശിച്ചു. ജില്ലയിലെ കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ് തീരുമാനം. മന്ത്രിമാരായ ജി.ആർ. അനിൽ, വി.എൻ. വാസവൻ, ഭക്ഷ്യസുരക്ഷ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, സപ്ലൈകോ എം.ഡി ശ്രീറാം വെങ്കിട്ടരാമൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഒന്നാം വിളയ്ക്ക് മുന്നൊരുക്കം നടത്തേണ്ട സമയമായിട്ടും ഇതുവരെ രണ്ടാം വിളയുടെ വില ലഭിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഒന്ന്, രണ്ട് വിളകളിലായി സംഭരണത്തുകയായി സംസ്ഥാനത്ത് ഇതുവരെ 925 കോടി രൂപയാണ് കർഷകരുടെ അക്കൗണ്ടിലെത്തിയത്. ഇനിയും ആയിരം കോടിയോളം രൂപ വേണം. 200 കോടി രൂപ കേരള ബാങ്കിൽനിന്ന് വായ്പയെടുത്തും കേന്ദ്രത്തിൽനിന്നുള്ള വായ്പ കുടിശ്ശിക ഉപയോഗിച്ചുമൊക്കെയാണ് ഒന്നാംവിള തുക കൊടുത്തുതീർത്തത്. രണ്ടാംവിളക്ക് മാർച്ച് 28 വരെ പി.ആർ.എസ് ലഭിച്ചവർക്ക് മാത്രമേ തുക കിട്ടിയുള്ളു. ജില്ലയിൽ രണ്ടാംവിളക്ക് ഇതുവരെ 72,000 ടൺ നെല്ല് സംഭരിച്ചു. ആകെയുള്ളതിന്റെ 70 ശതമാനമാണിത്. മേയ് അവസാനത്തോടെ സംഭരണം പൂർത്തിയാകും. ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിലാണ് നിലവിൽ സംഭരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.