രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യമായി ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച്
തൃശൂർ: സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ജയിലിൽ അടച്ചാലും ആ ജയിലഴികൾ താനേ തുറക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കോൺഗ്രസ് രാജ്യത്ത് വളർത്തിയെടുത്ത ബഹുസ്വരതയെ തകർക്കാൻ നരേന്ദ്ര മോദി ശ്രമിച്ചാൽ രാജ്യത്തെ ജനം അത് ചോദ്യം ചെയ്യും.
രാജ്യത്തിന്റെ സമ്പത്ത് കോർപറേറ്റുകൾക്ക് വിറ്റു തുലക്കുന്നതിനെയാണ് രാഹുൽ ഗാന്ധി ചോദ്യം ചെയ്തത്. കോൺഗ്രസ് ഊട്ടിവളർത്തിയ ബഹുസ്വരതയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാൻ മോദി സർക്കാർ തുനിയുന്നതിനെതിരെയാണ് രാഹുൽ സംസാരിച്ചത്.
രാഹുൽ ഗാന്ധി സംസാരിക്കുന്നത് സ്നേഹത്തിന്റെ ഭാഷയാണെന്നും അത് മനസ്സിലാക്കാൻ മോദിക്കാവില്ലെന്നും സുധാകരൻ പറഞ്ഞു. അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. എം.പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, ടി.ജെ സനീഷ്കുമാർ എം.എൽ.എ, എം.പി. വിൻസെന്റ്, അനിൽ അക്കര, എം.പി. ജാക്സൺ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസ്, ഷാജി കോടങ്കണ്ടത്, ജോൺ ഡാനിയേൽ, എ. പ്രസാദ്, സി.സി. ശ്രീകുമാർ, കെ.ബി. ശശികുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, നിജി ജസ്റ്റിൻ, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്, കെ.എച്ച്. ഉസ്മാൻഖാൻ തുടങ്ങിയവർ സംസാരിച്ചു.
പടിഞ്ഞാറേകോട്ടയിൽനിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫിസിനു മുന്നിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.