എസ്.എ.ടിയിൽ പിൻവാതിൽ നിയമനം; ലേ സെക്രട്ടറി മകൻ ഉൾപ്പെടെ ആറുപേരെ തിരുകിക്കയറ്റിയെന്ന്

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി ലേ സെക്രട്ടറി മകൻ ഉൾപ്പെടെ ആറുപേരെ അനധികൃതമായി തസ്തികകളിൽ തിരുകിക്കയറ്റിയെന്ന് ആരോപണം. ഗുരുതര ആരോപണം ഉയർന്നതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിനാണ് അന്വേഷണ ചുമതല.

കോവിഡ് കാലത്തെ അടിയന്തര സാഹചര്യമെന്ന പേരിലാണ് കോളജ് വിദ്യാർഥിയായ മകൻ, മകന്റെ കൂട്ടുകാരിയും കൂട്ടുകാരനും, ലേ സെക്രട്ടറിയുടെ അനുജത്തിയുടെ മകൾ, ഇവരുടെ ഭർത്താവ്, ലേ സെക്രട്ടറിയുടെ കുടുംബവീടിന് സമീപത്തെ അയൽവാസി തുടങ്ങിയവരെ പിൻവാതിലിലൂടെ കയറ്റിയത്.

എല്ലാവർക്കും മെഡിസെപ് കൗണ്ടറിലാണ് നിയമനം. മകന് മെഡി‌സെപ് കൗണ്ടറിന് പുറമെ സി.സി.ടി.വി നിരീക്ഷണ സ്റ്റുഡിയോയിലും ജോലിയുണ്ട്. ഇതോടെ ശമ്പളം രണ്ടായി. ലേ സെക്രട്ടറിയുടെ മകൻ രാവിലെ എത്തി ഒപ്പിട്ടശേഷം കോളജിലേക്ക് പോകും.

സമയം കിട്ടുമ്പോൾ മടങ്ങിയെത്തും. കാലങ്ങളായി ഇതെല്ലാം പരസ്യമായ രഹസ്യമാണ്. ഇത് സംബന്ധിച്ച് ആഭ്യന്തരമായി പല പരാതികളും ഉയർന്നെങ്കിലും വെളിച്ചം കണ്ടില്ല. കുടുംബശ്രീ വഴി ഒരുകൂട്ടം പേരെ നിയമിച്ചതിനൊപ്പമാണ് ഈ ആറുപേരെയും എസ്.എ.ടിയിൽ കയറ്റിയത്.

അതിനാൽ ഇക്കാര്യം പുറത്തുവന്നാൽ മറ്റുള്ളവരെയും ബാധിക്കും. ബന്ധുക്കൾ മാത്രമല്ല, മറ്റുപലരെയും നിയമിച്ചതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പരാതികൾ വന്നിട്ടുണ്ട്.

കോർപറേഷനിലെ നിയമങ്ങൾക്ക് പാർട്ടി സെക്രട്ടറിക്ക് മേയർ എഴുതിയതായി പറയുന്ന കത്ത് വിവാദമായതിന് പിന്നാലെ എസ്.എ.ടിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ജോലിക്ക് ആളെ നിയമിക്കുന്നതിനുള്ള പട്ടിക തേടി കോർപറേഷൻ പാർലമെന്ററി പാർട്ടി ലീഡർ ഡി.ആർ. അനിൽ എഴുതിയ കത്തും പുറത്തുവന്നിരുന്നു.

കത്തെഴുതിയത് അനിലാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ രണ്ടുവർഷം മുമ്പ് തിരുകിക്കയറ്റിയപ്പോൾ ലേ സെക്രട്ടറിയെ പിണക്കാതിരിക്കാൻ വേണ്ടിയാണ് ആറുപേരെ നിയമിച്ചതെന്നാണ് വിവരം.

Tags:    
News Summary - Backdoor Recruitment in SAT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.