നൂറോളം സ്റ്റാളുകൾ; മത്സ്യോത്സവത്തിന് തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: ഉൾക്കടലിലെ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്ക് തീറെഴുതാതെ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെത്തന്നെ ഇതിന് സജ്ജരാക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം-2022 മെഗാ മേള തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സ്യബന്ധന മേഖലയിൽ പല സംസ്ഥാനങ്ങളും പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കേരളത്തിനും ഈ മാറ്റങ്ങൾ ഉൾക്കൊണ്ടുപോകണം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആഴക്കടൽ മത്സ്യബന്ധനം നടത്തി കൂടുതൽ മത്സ്യസമ്പത്ത് ഉൽപാദിപ്പിക്കുന്നതോടുകൂടി മത്സ്യസമ്പത്ത് ശക്തിപ്പെടും.

കേരളത്തിനുവേണ്ട മത്സ്യത്തിന്റെ നല്ലപങ്കും ഇപ്പോൾ പുറത്തുനിന്നാണ് വരുന്നത്. ഇതിന് മാറ്റമുണ്ടാകണം. മത്സ്യബന്ധനം ഏറ്റവും ആദായകരമായ മേഖലയാക്കി മാറ്റാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മത്സ്യബന്ധന തുറമുഖങ്ങളുടെയും യാനങ്ങളുടെയും പരിഷ്‌കാരവുമായി ബന്ധപ്പെട്ട നടപടികളിൽ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി പ്രകാരം 1.30 കോടി രൂപ ഫിഷറീസ് മന്ത്രി വിതരണം ചെയ്തു. ലൈഫ് ഗാർഡുകൾക്കുള്ള യൂനിഫോം വിതരണവും നടന്നു. മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ ചെയർമാൻ ജസ്റ്റിസ് പി. എസ്. ഗോപിനാഥൻ, ഫിഷറീസ് സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഡയറക്ടർ അദീല അബ്ദുല്ല, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, മത്സ്യത്തൊഴിലാളി സംഗമങ്ങൾ, മത്സ്യ കർഷകരുടെ സംഗമം, മത്സ്യത്തൊഴിലാളി വനിതാകൂട്ടായ്മ, കുട്ടികൾക്കായി കിഡ്സ് ഗാല എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും വൈകീട്ട് കലാപരിപാടികളുമുണ്ട്.

വിവിധ വകുപ്പുകൾ, കേന്ദ്ര വകുപ്പുകൾ, ഏജൻസികൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടേതുൾപ്പെടെ നൂറോളം സ്റ്റാളുകൾ മേളയിലുണ്ട്. അലങ്കാരമത്സ്യ പ്രദർശനം, വിൽപന, മത്സ്യകൃഷി ഉപകരണങ്ങളുടെ വിൽപന, അക്വാ ടൂറിസം, മത്സ്യകൃഷി മോഡലുകൾ, ടൂറിസം മത്സ്യ കൃഷി ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മേള 21ന് സമാപിക്കും.

Tags:    
News Summary - Fish festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.