കോഴിക്കോട്: ഹജ്ജ് വളന്റിയറാക്കാമെന്ന് വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയെന്ന് പരാതി. സംഭവത്തില്‍ കാസർകോട് സ്വദേശിയുള്‍പ്പെടെ മൂന്നു പേരുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട്, മലപ്പുറം, കാസർകോട് അടക്കമുള്ള ജില്ലകളിലെ 500ലേറെ പേര് തട്ടിപ്പിനിരയായതായാണ് പരാതി. ഉടൻ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നടക്കാവ് സ്റ്റേഷനില്‍ പരാതിയുമായി നിരവധി പേർ വ്യാഴാഴ്ചയും എത്തി. പണം തിരികെ കിട്ടുമെന്ന് കരുതിയാണ് പലരും രേഖാമൂലം പരാതി നല്‍കാത്തതെന്ന് കരുതുന്നു.
മെഡിക്കല്‍ വിഭാഗത്തില്‍ ഹജ്ജ് വളന്റിയറാക്കാമെന്ന് വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്ററും വോയ്സും പ്രചരിപ്പിച്ചാണ് തട്ടിപ്പ്. താമസം, ഭക്ഷണം എന്നിവയും 1300 സൗദി റിയാല്‍ ശമ്പളവുമാണ് വാഗ്ദാനം ചെയ്തത്. അപേക്ഷകര്‍ 20,000 രൂപയാണ് നല്‍കേണ്ടത്. അഡ്വാന്‍സായി 10,000 രൂപ അടക്കണം. ഇതോടൊപ്പം പാസ്പോര്‍ട്ടും നല്‍കണം. അഡ്വാന്‍സ് തുകയും പാസ്പോര്‍ട്ടും സംഘം കൈക്കലാക്കിയെന്നാണ് പരാതി.
ഈ മാസം 10 മുതല്‍ ആറുമാസമാണ് ജോലിയുടെ കാലാവധിയായി പറഞ്ഞത്. പത്തിന് സൗദിയിലേക്ക് പോകുമെന്ന അറിയിപ്പിനെത്തുടര്‍ന്ന് പലരും നിലവിലെ ജോലികള്‍ ഒഴിവാക്കി സംഘവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്.
ഇതോടെ നടക്കാവ് പൊലീസിൽ എത്തുകയായിരുന്നു. സംഘത്തിന് വിവിധ സ്ഥലങ്ങളില്‍ ഏജന്റുമാരുണ്ടെന്നാണ് ആരോപണം. വിവിധ ജില്ലകളില്‍ പണം കൈമാറിയെന്നതിനാല് അതത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനാണ് പരാതിക്കാർക്ക് ലഭിച്ച നിയമോപദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.