കോന്നി: ജനപ്രതിനിധിയുടെ അധിക്ഷേപത്തിന് മുന്നിൽ അപമാനിതനായി ജീവനൊടുക്കിയ നവീൻ ബാബുവിന്റേത് സി.പി.എം കുടുംബം. നവീനും ഭാര്യ മഞ്ജുഷയും ഇടത് അനുകൂല ഓഫിസർമാരുടെ സംഘടനയിൽ അംഗങ്ങളാണ്. അച്ഛൻ കൃഷ്ണൻനായരും അമ്മ രത്നമ്മയും പാർട്ടിക്കാരാണ്. ഇരുവരും അധ്യാപകരായിരുന്നു. അമ്മ രത്നമ്മ 1979ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നവീൻ ബാബു സർവിസിന്‍റെ തുടക്കത്തിൽ എൻ.ജി.ഒ യൂനിയന്‍റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ അംഗമായി. ഭാര്യയും സംഘടനയിൽ അംഗമാണ്. ഇവരുടേതും പാർട്ടി കുടുംബമാണ്.
യു.ഡി ക്ലർക്കായി സർവിസിൽ പ്രവേശിച്ച നവീൻ ബാബുവിന്റെ 31 വർഷത്തെ സർക്കാർ സേവനത്തിൽ ഭൂരിഭാഗവും സ്വന്തം നാട്ടിലായിരുന്നു. സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് റാന്നിയിൽനിന്ന് നവീൻ കാസർകോട്ടേക്ക് പോയി. അവിടെനിന്നാണ് മാസങ്ങൾക്കുമുമ്പ് കണ്ണൂരിലെത്തിയത്.
നവീൻ കൈക്കൂലി വാങ്ങുന്ന ആളല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം പറയുന്നു. ഇടതുപക്ഷത്തിനൊപ്പം ആയിരുന്നു എങ്കിലും എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒരുപോലെ പ്രിയപ്പെട്ടവൻ ആയിരുന്നു. നവീൻ ഒരിക്കലും കൈക്കൂലി വാങ്ങില്ലെന്നും രാഷ്ട്രീയക്കാർ കുടുക്കിയതായിരിക്കുമെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ് മലയാലപ്പുഴ പത്തിശ്ശേരി വീട്ടിലേക്ക് ജനം ഒഴുകിയെത്തുകയാണ്. രാവിലെ തന്നെ റവന്യൂ വകുപ്പ് ജീവനക്കാർ ഭാര്യ മഞ്ജുഷയെയും മക്കളായ നിരഞ്ജനയെയും നിരുപമയെയും ആശ്വസിപ്പിക്കാൻ എത്തി. നവീൻ ബാബുവിന്‍റെ സംസ്കാരച്ചടങ്ങുകൾ ബുധനാഴ്ച മലയാലപ്പുഴ താഴം പത്തിശ്ശേരി കാരുവള്ളി വീട്ടുവളപ്പിൽ നടക്കും.
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ശക്തമായി പ്രതികരിച്ച് പത്തനംതിട്ടയിലെ സി.പി.എം നേതാക്കൾ. നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ഒരുപരിധിവരെ സംരക്ഷിക്കുന്ന സമീപനം കണ്ണൂരിലെ പാർട്ടി നേതൃത്വം സ്വീകരിക്കുന്നതിനിടെയാണ് പരസ്യമായിത്തന്നെ പത്തനംതിട്ടയിലെ ജില്ല സെക്രട്ടറിയടക്കം പ്രതികരണവുമായി രംഗത്തെത്തിയത്. മാതൃകാപരമായ ഔദ്യോഗികജീവിതം നയിച്ചയാളാണ് നവീൻ ബാബുവെന്ന് പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഫേസ്ബുക്കിൽ കുറിച്ചു. സംഭവവികാസങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉദയഭാനു വ്യക്തമാക്കി. യാത്രയയപ്പ് യോഗത്തിലെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ മലയാലപ്പുഴ മോഹനനും സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ദിവ്യക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കോടതിയിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം അഡ്വ. ആർ. സനൽകുമാറും സംഭവത്തിൽ പരസ്യമായി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.