കോഴിക്കോട്: റേഷൻ കടകളിൽനിന്ന് സൗജന്യ കിറ്റ് ലഭിച്ചതടക്കം നാടു മുഴുവൻ സമൃതിയോടെ തിരുവോണം ആഘോഷിക്കുമ്പോൾ റേഷന്‍ വ്യാപാരികള്‍ക്ക് വറുതിയോണം. സർക്കാർ പ്രഖ്യാപിച്ച ബോണസും കിറ്റ് കമീഷനും ലഭിക്കാത്തതാണ് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളെയും സെയില്സ്മാന്മാരെയും ഓണക്കാലത്തും പട്ടിണിയലാക്കുന്നത്.
ഓണറേറിയമായി 1000 രൂപയും ആഗസ്റ്റ് മാസത്തിലെ കമീഷന് മുന്‍കൂറായി അനുവദിച്ചെന്ന് അറിയിപ്പും വന്നെങ്കിലും ഇതുവരെ വ്യാപാരികള്‍ക്ക് ലഭിച്ചിട്ടില്ല. ഇതിനുപുറമെയാണ് കിറ്റ് കമീഷൻ കുടിശ്ശികയായിക്കിടക്കുന്നത്. കിറ്റ് കമീഷന് നല്‍കണമെന്ന സുപ്രീംകോടതി വിധി കാലാവധി ഈ 12ന് അവസാനിച്ചിരുന്നു. 68 ലക്ഷം കിറ്റുകളാണ് കോവിഡ് കാലത്ത് നല്‍കിയത്. ഒരു കിറ്റിന് അഞ്ചു രൂപനിരക്കില്‍ 34.44കോടിയാണ് കുടിശ്ശികയുള്ളത്. കമീഷന് ഇനത്തില്‍ 50ശതമാനം വ്യാപാരികള്‍ക്ക് 17.22 അനുവദിച്ചിരുന്നു.
എന്നാല്‍, പല താലൂക്കുകളിലും ഈ തുക ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ലഭിച്ച ചില താലൂക്കുകളില്‍ ഇതിൽനിന്ന് വ്യാപാരികളുടെ സെപ്റ്റംബര്‍ മാസത്തേക്ക് അനുവദിച്ച റേഷന്‍ സാധനങ്ങളുടെ വില പിടിച്ചെത്തു. ഇതോടെ വ്യാപാരികള്‍ക്ക് ബാക്കിയൊന്നുമില്ലാത്ത അവസ്ഥയാണെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ ജനറൽ സെക്രട്ടറി ടി. മുഹമ്മദലി എന്നിവർ പറഞ്ഞു. കേസിനുപോയവര്ക്ക് മാത്രമാണ് നിലവിൽ കമീഷൻ അനുവദിച്ചിരിക്കുന്നത്.
വാതിൽപടി വാഹന കരാറുകാരുടെ കുടിശ്ശിക നൽകാത്തത്കൊണ്ട് പല താലൂക്കിലും ഓണക്കാലമായിട്ടും കൃത്യമായി റേഷനെത്തിക്കാൻ കഴിയാത്ത അവസ്ഥയിലായതും വ്യാപാരികൾക്ക് വലിയ തിരിച്ചടിയായി. ക്ഷേമനിധി, വേതന പാക്കേജ് വർധനവടക്കമുള്ള നിരവധി വിഷയങ്ങളിൽ വർഷങ്ങളായി മുഖം തിരിച്ചിരിക്കുകയാണ് സർക്കാർ. വേതന വർധനവടക്കമുള്ള കാര്യങ്ങളിൽ അടിയന്തരമായി സർക്കാർ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ റേഷൻകടകൾ അടച്ച് സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.