ഒപ്പമുള്ളവരുെട സുരക്ഷയിൽ ആശങ്കയെന്ന്; പി.സി. ജോർജ് ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തി

കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തുകയാണെന്ന് പി.സി. ജോർജ്. കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെ നാട്ടുകാരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ് പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഭയന്നിട്ടല്ല ഇതെന്നും ജനിച്ചുവളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചോദിക്കാനുള്ള തെൻറ അവകാശത്തെ ഒരുപറ്റം ആളുകൾ നിഷേധിക്കുമ്പോൾ അവർ ലക്ഷ്യംവെക്കുന്ന വർഗീയ ലഹളയിലേക്ക് നാടിനെ തള്ളിവിടാനാവില്ല. തന്നെ സ്നേഹിക്കുന്ന, വർഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങൾ ഈരാറ്റുപേട്ടയിലുണ്ട്. പേക്ഷ, അവർക്ക് പോലും കാര്യങ്ങൾ തുറന്നുപറയാൻ ഭീഷണിമൂലം സാധിക്കുന്നില്ല. ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്നു. തനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ളവരുടെ സുരക്ഷയെ കരുതിയാണ് ഈരാറ്റുപേട്ടയിൽ പ്രചാരണ പരിപാടികൾ അവസാനിപ്പിക്കുന്നതെന്നും ജോര്‍ജ് വ്യക്തമാക്കി.

കഴിഞ്ഞദിവസം ഈരാറ്റുപേട്ട തേവരുപാറയിൽ വോട്ട് അഭ്യർഥിക്കവെ നാട്ടുകാരിൽ ചിലർ കൂവിയതിൽ ജോർജ് ക്ഷുഭിതനായിരുന്നു. പ്രകോപിതനായ അദ്ദേഹം പ്രചാരണ വാഹനത്തിൽനിന്ന് മൈക്കിലൂടെതന്നെ മറുപടി നൽകി. ഇവർക്കെതിരെ അസഭ്യവർഷം ചൊരിയുകയും വെല്ലുവിളി മുഴക്കുകയും ചെയ്തതോടെ കൂവലിന്‍റെ ശക്തിയും കൂടി. ഇതോടെ മനസ്സുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതിയെന്ന് പറഞ്ഞ് അദ്ദേഹം പ്രദേശത്തുനിന്ന് മടങ്ങുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.