തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്നും കോവിഡ് കാലമായതിനാലാണ് അദ്ദേഹം പ്രചാരണത്തിന് നേരിട്ടിറങ്ങാത്തതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് കടകംപള്ളി ആരോപിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ 50 സീറ്റുമായി എൽ.ഡി.എഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ ആൾക്കൂട്ടങ്ങൾ ഇപ്പോൾ നടത്താൻ കഴിയില്ല. അതുകൊണ്ടാണ് വെബിനാർ പോലെയുള്ള നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പ്രചാരണം നടത്തുന്നത്. സർക്കാറിന്‍റെ കരുതലാണ് ഈ കോവിഡ് കാലത്തും കേരളത്തിൽ ഒരാൾക്കും പട്ടിണി കിടക്കേണ്ടി വരാത്തതിന് പിന്നിൽ. അതിനുള്ള വോട്ടാണ് ഞങ്ങൾ ചോദിക്കുന്നത്.
വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്നതാണെന്ന് ജനങ്ങള്‍ക്കറിയാം. അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിധിയെഴുതാന്‍ പോവുന്നത്.
തിരുവനന്തപുരത്ത് കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നിലനിർത്താൻ ബി.ജെ.പിക്ക് സാധിക്കില്ല. കഴിഞ്ഞ പ്രാവശ്യം ദേശീയതലത്തിൽ തന്നെ വലിയ വാഗ്ദാനങ്ങൾ ബി.ജെ.പി നൽകിയിരുന്നു. എന്നാൽ അവയൊക്കെയും വെറുതെയാണെന്ന് ഇപ്പോൾ ജനം തിരിച്ചറിഞ്ഞുവെന്നും കടകംപള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.