'ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കർദിനാൾ ക്ലീമിസ് ബാവ

കൊച്ചി: രണ്ടുമാസമായി മണിപ്പൂരിൽ കലാപം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ രംഗത്ത്. കലാപം അവസാനിപ്പിക്കാൻ വൈകുന്നതെന്തിനെന്ന് ചോദിച്ച അദ്ദേഹം, വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു.

'ഭരണഘടനയിൽ ഇന്ത്യയുടെ വെവിധ്യം എഴുതിവച്ചിട്ടുള്ളത് ആലങ്കാരികമായല്ല. ഇത് ജീവിക്കുന്ന തത്വമാണ്. ഇന്ത്യയിൽ ക്രിസ്തുമതം തുടച്ചുനീക്കാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്. പ്രധാനമന്ത്രി മൗനം വെടിയണം. ജനാധിപത്യ വ്യവസ്ഥിതി ഈ നാട്ടിൽ പുലരുന്നുവെന്ന് ലോകത്തിന് മുന്നിൽ സന്ദേശം കൊടുക്കാൻ പ്രധാനമന്ത്രിക്ക് ഇതിനേക്കാൾ പറ്റിയ സന്ദർഭമില്ല'- അദ്ദേഹം വ്യക്തമാക്കി. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഉപവാസവേദിയിൽ സംസാരിക്കവെയാണ് കേന്ദ്രസർക്കാരിനെതിരെ കർദിനാൾ ആഞ്ഞടിച്ചത്.

അതേസമയം മണിപ്പുരിൽ കലാപം അയവില്ലാതെ തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥനും പതിനേഴുകാരനും ഉൾപ്പെടെ നാലുപേരാണ് 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്. മരിച്ചവരിൽ രണ്ടുപേർ കുക്കി വിഭാഗത്തിൽപ്പെട്ടവരും ഒരാൾ മെയ് തേയ് വിഭാഗത്തിലെയാളുമാണ്. ബിഷ്‌ണുപുർ, ചുരാചന്ദ്പുർ ജില്ലകളിലാണ് അക്രമം ഉണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.