കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് പ്രമാണിച്ച് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെ ഏഴുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ പ്രവർത്തകരുടെ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡി.സി.സി സെക്രട്ടറി എൻ.ആർ ശ്രീകുമാർ, ഷെബിൻ ജോർജ്, അഷ്കർ ബാബു, ബഷീർ തുടങ്ങിയവരുൾപ്പെടെ ഏഴുപേരാണ് കസ്റ്റഡിയിലുള്ളത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തുന്നത്. ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ അതിസുക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് അതീവ ജാഗ്രതയിലാണ്. 2600 പൊലീസുകാരെയാണ് നഗരത്തിൽ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. രാവിലെ മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ട്.
മധ്യപ്രദേശിൽനിന്ന് വൈകീട്ട് അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം അഞ്ചരക്ക് റോഡ് ഷോയിലും ആറിന് തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന ‘യുവം’ കോൺക്ലേവിലും പങ്കെടുക്കും. തുടർന്ന് രാത്രി ഹോട്ടൽ താജ് മലബാറിലെത്തി അവിടെ തങ്ങും. ഇതിനിടയിൽ ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുമായും കൂടിക്കാഴ്ച നടത്തും.
25ന് രാവിലെ 9.10ന് ഹോട്ടലിൽനിന്ന് തിരിക്കുന്ന പ്രധാനമന്ത്രി 9.25ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടും. 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേരുന്ന പ്രധാനമന്ത്രി റോഡുമാർഗം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. തുടർന്ന് 10.30ന് വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.
11ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡിജിറ്റൽ സയൻസ് പാർക്ക്, കോഴിക്കോട്, വർക്കല, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, നേമം, കൊച്ചുവേളി ടെർമിനൽ വികസനം, കൊച്ചി വാട്ടർ മെട്രോ, ഡിണ്ടിഗൽ- പളനി- പാലക്കാട് സെഷൻ വൈദ്യുതീകരണം എന്നിവയുടെ ഉദ്ഘാടനവും നിർവഹിക്കും. തുടർന്ന് 12.40ന് വ്യോമസേനയുടെ വിമാനത്തിൽ പ്രധാനമന്ത്രി സൂറത്തിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.