തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും അനിശ്ചിതകാലത്തേക്ക് അടച്ചു. നിർമാണമേഖലയുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കിയ പുതിയ നിരക്ക് വർധനയും നിർമാണ സാമഗ്രികളുടെ അമിതവിലയും മൂലമാണ് ഓൾ കേരള ക്വാറി ആൻഡ് ക്രഷർ കോഓഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാനത്തെ 630 ക്വാറികളും 1100 ക്രഷറുകളും തിങ്കളാഴ്ച മുതൽ അടച്ചിട്ടത്.
സർക്കാറിന്റെ പുതിയ ക്വാറി നയം തിരുത്തുക, പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കാൻ നടപടി സ്വീകരിക്കുക, നാഷനൽ ഗ്രീൻ ട്രൈബ്യൂണലിലെ (എൻ.ജി.ടി) ദൂരപരിധി കേസിൽ നിലവിലുള്ള മാനദണ്ഡങ്ങൾ നിലനിർത്താൻ നടപടി സ്വീകരിക്കുക, സർക്കാർ ഭൂമിയിലെ ഖനനാനുവാദം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഞായറാഴ്ച അർധരാത്രി മുതൽ പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് പൂർണമാണെന്നും ചൊവ്വാഴ്ച മുതൽ സമരം ശക്തമാക്കുമെന്നും കോഓഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ കൺവീനർ എം.കെ. ബാബുവും ചെയർമാൻ എ.എം. യൂസുഫും അറിയിച്ചു.
തിരുവനന്തപുരം കളിയിക്കാവിള, വിഴിഞ്ഞം, പൂവാർ, കള്ളിക്കാട്, അമരവിള, നെട്ട, കൊല്ലം ആര്യങ്കാവ്, വാളയാർ, ഗോവിന്ദപുരം, മുത്തങ്ങ, കാസർകോട് മഞ്ചേശ്വരം ചെക്പോസ്റ്റുകളിൽ ഇതരസംസ്ഥാനത്തുനിന്ന് വന്ന ടിപ്പർ, ടോറസ് വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. രണ്ടുദിവസത്തിനകം ഹൈവേ ജോലികൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം നിലക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. കോഴിക്കോട്ടെ അദാനിയുടെ ക്രഷർ ചൊവ്വാഴ്ച ഉപരോധിക്കും.
ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ വിലയിൽ ഇരട്ടിയിലധികം വർധന ഉണ്ടാകുംവിധം മാർച്ച് 31ന് സർക്കാർ ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിനെതിരെയാണ് സമരം. വൻതുക പിഴയും ജയിൽ ശിക്ഷവരെയും ഉൾപ്പെടുത്തിയുള്ള വിജ്ഞാപനമാണ് ഇറക്കിയത്.
കേട്ടുകേൾവിയില്ലാത്ത പരിഷ്കാരം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. സമരം നീണ്ടാൽ നിർമാണമേഖലയിൽ വലിയ പ്രസിസന്ധിയാണുണ്ടാവുക.
മഴക്കാലം എത്താൻ ആഴ്ചകൾ മാത്രം ശേഷിക്കെ പൊതുമരാമത്ത് വകുപ്പിന്റെ നിർമാണങ്ങളെയും ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.