കെ റെയിൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു; നഷ്ടപരിഹാരം ഇങ്ങനെ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ-നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുന്ന ഭൂ ഉടമകൾക്ക് നഷ്ടപരിഹാരത്തോടൊപ്പം 4.60 ലക്ഷം രൂപയും അല്ലെങ്കിൽ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയിലുള്ള വീടുമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭൂരഹിതരാകുന്ന അതിദരിദ്ര കുടുംബങ്ങൾ, വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്ന ഭൂഉടമകൾ, ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലായാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യ സ്ഥാപന ഉടമകൾക്കും വാടകക്കാർക്കും പ്രത്യേകം തുക നിർദേശമുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ചാൽ എത്ര രൂപ നൽകുമെന്നും വ്യക്തമാക്കുന്നു.

ഗ്രാമപഞ്ചായത്തുകളിൽ ഭൂമിയുടെ മാർക്കറ്റ് വിലയുടെ നാലിരട്ടി വരെയും പട്ടണ പ്രദേശങ്ങളിൽ രണ്ടിരട്ടിവരെയും നൽകും. സിൽവർ ലൈൻ പദ്ധതിയിൽ നഷ്ടപരിഹാരം നൽകാൻ മാത്രം 13,265 കോടി രൂപ നീക്കിവെച്ചു. ഇതിൽ പുനരധിവാസത്തിന് 1730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിന് 4460 കോടിയും ഉൾപ്പെടുന്നു.

Full View

2013ലെ നിയമമനുസരിച്ചാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നത്. ദേശീയപാതക്ക് ഭൂമിയേറ്റെടുക്കുമ്പോൾ നൽകുന്ന അതേ നഷ്ടപരിഹാര മാനദണ്ഡമാണ് സിൽവർ ലൈനിനും. ഭൂമി ഏറ്റെടുക്കൽ രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കും. നഷ്ടപരിഹാരം കൊടുക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്നാണ് കെ-റെയിൽ വിശദീകരിക്കുന്നത്. ഭൂമി ഏറ്റെടുത്ത് നൽകേണ്ട ചുമതല റവന്യൂ വകുപ്പിനാണ്. ഡി.പി.ആർ അനുസരിച്ച് 1383 ഹെക്ടർ ഭൂമിയാണ് വേണ്ടിവരിക. ഇതിൽ 185 ഹെക്ടർ റെയിൽവേ ഭൂമിയാണ്. ശേഷിക്കുന്ന 1198 ഹെക്ടർ സ്വകാര്യഭൂമിയും.

നഷ്ടപരിഹാരം ഇങ്ങനെ

  • വാസസ്ഥലവും ഭൂമിയും നഷ്ടമാകുന്ന അതി ദരിദ്ര കടുംബങ്ങൾ: നഷ്ടപരിഹാരം+അഞ്ച് സെന്‍റ് ഭൂമി+ലൈഫ് മാതൃകിൽ വീട്/നഷ്ടപരിഹാരം+ അഞ്ച് സെന്‍റ് ഭൂമി+നാല് ലക്ഷം രൂപ/നഷ്ടപരിഹാരം+10 ലക്ഷം രൂപ
  • വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂ ഉടമകൾ: നഷ്ടപരിഹാരം+50,000 രൂപ വരെ
  • വാടകക്കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്നവർ: രണ്ട് ലക്ഷം രൂപ
  • വാസസ്ഥലം നഷ്ടപ്പെടുന്ന വാടകത്താമസക്കാർ: 30,000 രൂപ
  • തൊഴിൽ നഷ്ടപ്പെടുന്ന സ്വയംതൊഴിൽ ചെയ്യുന്നവർ: 50,000 രൂപ
  • ചെറുകച്ചവടക്കാർ, കരകൗശല പണിക്കാർ: 50,000 രൂപ
  • ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾ: 6000 രൂപ വീതം ആറ് മാസം
  • പെട്ടിക്കടകൾ: 25,000 മുതൽ 50,000 രൂപ വരെ
  • പുറമ്പോക്ക് ഭൂമിയിലെ താമസക്കാർ/കച്ചവടം നടത്തുന്നവർ: ചമയങ്ങളുടെ വില+5000 രൂപ വീതം ആറ് മാസം
  • കാലിത്തൊഴുത്തുകൾ: 25000 മുതൽ 50000 രൂപ വരെ
തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

എതിർപ്പുകൾക്ക് വഴങ്ങില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിഷേധങ്ങൾ കനപ്പെടുന്നതിനിടെ, സിൽവർ ലൈൻ പദ്ധതിയിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചും നാടിന്‍റെ താൽപര്യം മുൻനിർത്തി എതിർപ്പുകൾ വകവെക്കാതെ ശക്തമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പ് നൽകിയും മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി വിശദീകരിക്കാനും അഭിപ്രായങ്ങൾ സമാഹരിക്കാനുമായി 'ജനസമക്ഷം' എന്ന പേരിൽ വിളിച്ച പൗരപ്രമുഖരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സർക്കാർ നയം അക്കമിട്ട് വ്യക്തമാക്കിയ മുഖ്യമന്ത്രി പദ്ധതിക്കെതിരെ പൊതുവായി ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയും നൽകി.

വികസനവുമായി മുന്നോട്ടുപോകുമ്പോൾ നാടിന്‍റെ താൽപര്യത്തിന് വിരുദ്ധരായ ചില ശക്തികൾ ഉയർത്തുന്ന എതിർപ്പുകൾക്ക് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വികസനം സാധ്യമാക്കുകയാണ് സർക്കാർ സമീപനം. പശ്ചാത്തല സൗകര്യം വികസിച്ചാലേ ജീവിതനിലവാരവും സാഹചര്യവും മെച്ചപ്പെടൂ. ഇത്തരം ഇടപെടലുകളില്ലാതെ നാടിന് മുന്നോട്ട് പോകാനാവില്ല. സഞ്ചാര വേഗത്തിന് തടസ്സമുണ്ടായാൽ നാടിന്‍റെ പുരോഗതിയെ തന്നെ തടസ്സപ്പെടുത്തും. കാലം മുന്നോട്ടുപോകുമ്പോൾ 'ഇന്നുള്ളിടത്ത് തന്നെയേ നിൽക്കൂ' എന്ന് ശാഠ്യം പിടിച്ചാൽ ഏറെ പിന്നിലായിപ്പോകും.

വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങളുയരുമ്പോൾ ചിലരതിനെ ശക്തമായി എതിർക്കുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണുള്ളത്. എതിർപ്പുകൾക്കുപിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളാണ്. നിരവധി പേർക്ക് തൊഴിൽ നൽകുന്ന വ്യവസായ സംരംഭങ്ങളുണ്ടാകണമെങ്കിൽ വേഗത്തിലുള്ള ഗതാഗത സംവിധാനങ്ങൾ അനിവാര്യമാണ്. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നവർക്ക് പുനരധിവാസം ഉറപ്പുവരുത്തും.പരിസ്ഥിതിക്ക് താരതമ്യേന കുറഞ്ഞ ആഘാതം മാത്രമുണ്ടാക്കും വിധത്തിലാണ് സിൽവർ ലൈൻ പണിയുകയെന്നും അദ്ദേഹം വിശദീകരിച്ചു. കെ-റെയിൽ എം.ഡിയുടെ അവതരണത്തിനുശേഷം സദസ്സിന് സംശയദൂരീകരണത്തിനും അവസരമുണ്ടായിരുന്നു.

ദേശീയപാതയും ഗെയിലും നിരത്തി മുഖ്യമന്ത്രി; ധവളപത്രമിറക്കണമെന്ന് ചർച്ചയിൽ ആവശ്യം

തിരുവനന്തപരും: ഗെയിൽ പൈപ്പ് ലൈനിലെയും ദേശീയപാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കലിലെയും അനുഭവങ്ങളുടെ വെളിച്ചത്തിൽ സിൽവർ ലൈനിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി. പ്രതിഷേധങ്ങളെ എങ്ങനെ നേരിട്ടുവെന്ന് പറയാതെ പറയുന്നതായിരുന്നു സിൽവർ ലൈൻ വിശദീകരണയോഗത്തിലെ അദ്ദേഹത്തിന്‍റെ വാക്കുകൾ. അതേസമയം യോഗത്തിൽ പങ്കെടുത്തവരിലധികവും ഉന്നയിച്ചത് ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവും സംബന്ധിച്ച സംശയങ്ങളാണ്. സിൽവർ ലൈനിനെ നിലവിലെ പാതയുമായി ബന്ധിപ്പിക്കണമെന്നും പദ്ധതിയെക്കുറിച്ച് ധവളപത്രമിറക്കണമെന്നും ആവശ്യമുയർന്നു.

2016ൽ ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇവിടെ ഒന്നും നടക്കില്ലെന്ന നിരാശാഭാവമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത പഴയ പഞ്ചായത്ത് റോഡിനേക്കാൾ മോശമായിരുന്നു. പദ്ധതിയുടെ ആവശ്യകത എല്ലാവരെയും ബോധ്യപ്പെടുത്തി. ഇപ്പോൾ തലപ്പാടി മുതൽ ഇങ്ങോട്ടുള്ള ഓരോ റീച്ചും ടെൻഡർ ചെയ്യുകയാണ്. ഗെയിൽ പൈപ്പ് ലൈനിനും സമാന അനുഭവമായിരുന്നു. കൂടുംകുളത്തുനിന്ന് വൈദ്യുതി എത്തിക്കാൻ ലൈൻ വലിക്കുന്നതിനെ എതിർത്തവരോട് സാധാരണ നിലയിൽ സർക്കാർ സ്വീകരിക്കുന്ന നടപടി സ്വീകരിച്ചു. അതോടെ അവരും പിന്മാറി -മുഖ്യമന്ത്രി പറഞ്ഞു.

കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാറാണ് സദസ്സിന്‍റെ ചോദ്യങ്ങളോടും നിർദേശങ്ങളോടും പ്രതികരിച്ചത്. ഡി.പി.ആർ പുറത്തുവിടാനാവില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. 79,000 പേർ പ്രതിദിനം യാത്രചെയ്യും. പച്ചക്കറികളും പഴങ്ങളും സിൽവർ ലൈൻ വഴി എത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. കേരളത്തിലേക്കെത്തിക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും 30 ശതമാനവും കേടാവുകയാണ്. ഇതിന്‍റെ മൂല്യംകൂടി ഉൾപ്പെടുത്തിയാണ് വിലയിടുന്നത്. സിൽവർ ലൈൻ വഴി ഇവയെത്തിക്കാനായാൽ വില കുറക്കാനാകുമെന്നും അഭിപ്രായമുയർന്നു. ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു കെ-റെയിലിന്‍റെ മറുപടി. സിൽവർ ലൈൻ വഴി രോഗികളെ എത്തിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാകുമെന്നും വിശദീകരിച്ചു.

Tags:    
News Summary - silverline compensation package announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.