തിരുവനന്തപുരം : ആദിവാസിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സംയോജിത പട്ടികവർഗ വികസന പ്രോജക്ട് (ഐ.ടി.ഡി.പി)ഓഫീസിലെ സൈറ്റ് മാനേജർ വിജിലൻസ് പിടിയിൽ. കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലെ സൈറ്റ് മാനേജർ സലിമാണ് ഇന്ന് വിജിലൻസിന്റെ പിടിയിലായത്. സർക്കാർ അനുവദിച്ച ധനസഹായം നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിവേയാണ് സെറ്റ് മാനേജരെ അറസ്റ്റ് ചെയ്തത്.
ആദിവാസികൾക്കുള്ള ഭവനപദ്ധതി പ്രകാരം വീട് നിർമിക്കുന്നതിന് ഐ.ടി.ഡി.പി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ആദിവാസികൾക്ക് ഇത് സംബന്ധിച്ച് പരാതി നൽകാനും അറിയില്ല. കണ്ണൂർ പയ്യന്നൂർ താലൂക്കിലെ ചെറുപുഴ സ്വദേശിയാണ് പരാതി നൽകിയത്. അദ്ദേഹത്തിന്റെ അമ്മക്ക് വീട് നിർമിക്കുന്നതിനായി സർക്കാർ ആറു ലക്ഷം രൂപ അനുവദിച്ചിരുന്നു.
അതിന്റെ ആദ്യ ഗഡുവായ 90,000 രൂപ അനുവദിക്കുന്നതിന് സൈറ്റ് മാനേജരായ സലിം പരാതിക്കാരനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം ഉടൻ തന്നെ കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് വൈകീട്ട് നാലുമണിയോടെ കണ്ണൂർ ജവഹർ ലൈബ്രറിക്ക് മുൻവശത്ത് വെച്ച് പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവെ സലിമിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്. പിടികൂടിയ പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന വിജിലൻസ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.