കൊല്ലപ്പെട്ട താമിർ ജിഫ്രി, സഹോദരൻ ഹാരിസ് ജിഫ്രി

‘മലപ്പുറത്ത് മൂന്നരക്കൊല്ലം അയാൾ ചെയ്തുകൂട്ടിയ കാര്യങ്ങൾ ഇതുപോലുള്ളതാണ്’ -എസ്.പി സുജിത് ദാസിനെതിരെ താമിർജിഫ്രിയുടെ സഹോദരൻ

മലപ്പുറം: മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി. 2023 ആഗസ്റ്റ് ഒന്നിനാണ് എസ്.പിയുടെ പ്രത്യേകസംഘം (ഡാൻസാഫ്) കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി പൊലീസുകാരുടെ ക്രൂരമർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. അനുജൻ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിയമ നടപടികൾക്കും സഹായത്തിനും മറ്റുമായി പലരെയും കാണാൻ ചെന്നപ്പോൾ എസ്.പിയുടെ ക്രൂരതയെക്കുറിച്ചാണ് മിക്കവർക്കും പറയാനുണ്ടായിരുന്നതെന്ന് ഹാരിസ് ജിഫ്രി പറഞ്ഞു. മൂന്നരക്കൊല്ലം മലപ്പുറത്ത് എസ്.പിയായിരിക്കെ അയാൾ ചെയ്തുകൂട്ടിയത് ഇതുപോലുള്ള കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

‘അനുജൻ മരിച്ച് ഒരുവർഷം കഴിഞ്ഞുള്ള അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തൽ സാഗതാർഹമാണ്. എസ്.പി സുജിത് ദാസിനെതിെര പലരും കേസ് കൊടുത്തിട്ടുണ്ട്. എന്നാൽ, അൻവർ എം.എൽ.എ കേസ് പിൻവലിക്കണമെന്നാണ് സുജിത് ദാസ്ഫോണിൽ ആവശ്യപ്പെടുന്നത്. കാരണം ബാക്കിയുള്ള കേസുകളെല്ലാം ഒതുക്കിത്തീർക്കാൻ അയാൾക്ക് ശേഷിയുണ്ട്. എം.എൽ.എ ഹൈ പ്രൊഫൈൽ ആയതിനാൽ ആ കേസ് മാത്രം എസ്.പിക്ക് പേടിയുണ്ട്. സാധാരണക്കാരുടെ കേസ് എന്തും ചെയ്യാമെന്ന് അയാൾക്ക് ധൈര്യമുണ്ട്. ഭീഷണിപ്പെടുത്തിയും കാലുപിടിച്ചും ഇല്ലാതാക്കും.

സുജിത് ദാസ് ജയിലിൽ കിടക്കേണ്ട ആളാണ് എന്ന് അൻവർ പറഞ്ഞത് ശരിയാണ്. മൂന്നരക്കൊല്ലം അയാൾ മലപ്പുറത്ത് എസ്.പി ആയിരിക്കെ ചെയ്തുകൂട്ടിയ കാര്യങ്ങൾ ഇതുപോലുള്ളതാണ്. അനുജൻ കൊല്ലപ്പെടുന്നതിന് മുമ്പ് ഈ എസ്.പിയെക്കുറിച്ച് അറിയില്ലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പലരെയും കണ്ടപ്പോൾ മലപ്പുറം എസ്.പിയുടെ സമാന രീതിയിലുള്ള സംഭവങ്ങളെ കുറിച്ച് അവരെല്ലാം പറയുന്നുണ്ട്. മർദനറ്റേതും കള്ളക്കേസിൽ കുടുക്കിയതും കരിപ്പൂർ വിമാനത്താവളമായി ബന്ധപ്പെട്ടതുമൊക്കെ പലരും പറയുന്നുണ്ട്. മൂന്നരവർഷം ഇയാൾ മലപ്പുറം ചെയ്ത് കൂട്ടിയത് ഇത്തരം കാര്യങ്ങളാണ്. ‘താൻ ഇപ്പോൾ സമാധാനത്തോടെ ഇരിക്കുകയാണ്, അൻവർ സമാധാനം കെടുത്തരുത്’ എന്നാണ് സുജിത് ദാസ് പറയുന്നത്. മറ്റുള്ളവരെ കൊന്നും കൈയുംകാലും അടിച്ചൊടിച്ചുമാണോ അയാൾ സമാധാനത്തിൽ ഇരിക്കേണ്ടത്? പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എസ്.പി സുജിത് ദാസിനെയും അൻവറിനെയും വിശദമായി ചോദ്യം ചെയ്ത് തെളിവെടുക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐക്ക് ഇമെയിൽ അയക്കും’ - ഹാരിസ് ജിഫ്രി പറഞ്ഞു.

2023 ആഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം. താമിർ ജിഫ്രി ഉള്‍പ്പടെയുള്ള യുവാക്കളെ ചേളാരിയിലെ വാടകമുറിയിൽ നിന്നാണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, എം.ഡി.എം.എ കഴിച്ചാണ് മരിച്ചതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമർദനമേറ്റതിന്റെ തെളിവുകൾ പുറത്തുവന്നു.

തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ താമിര്‍ ജിഫ്രിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. വേണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. ആഗസ്റ്റ് ഒമ്പതിന് കേസ് ഏറ്റെടുത്ത സി.ബി.ഐ, മേയ് നാലിന് പുലർച്ചെ ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാൽ, 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതികൾക്ക് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചതു. കൊലപാതകക്കുറ്റം ചുമത്തിയാണ് സിബിഐ നാല് പ്രതികളെയും കസ്റ്റഡിയിൽ എടുത്തിരുന്നത്. എട്ട് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കലിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കൽ, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Tags:    
News Summary - thamir jifri's brother haris jifri against sp sujith das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.