തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിദേശ യാത്രയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തിവെട്ടുകയാണെന്നും സുധാകരൻ പരിഹസിച്ചു.
കുടുംബത്തിന്റെ യാത്ര ചെലവ് സ്വയം വഹിക്കുന്നുവെന്നത് ശുദ്ധനുണയാണ്. വിദേശയാത്ര വലിയ ധൂർത്താണ്. യാത്രകൾക്കായി മുഖ്യമന്ത്രി ഓരോരോ കാരണങ്ങൾ കണ്ടെത്തുകയാണ്. സാധാരണക്കാരന്റെ പണമാണിത്. മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ യാത്ര പോയിട്ടില്ല. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികൾ ചെലവഴിച്ചു എന്ന കണക്ക് സി.പി.എം സെക്രട്ടേറിയറ്റ് വ്യക്തമാക്കണം. കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം ഉടൻ വിദേശയാത്ര നടത്തിയതിന് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്തു വെച്ചില്ല. സംസ്‌കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറിൽ വിദേശത്തേക്ക് പോയി. അതുകൊണ്ടുള്ള നേട്ടമെന്താണെന്ന് പിണറായി ജനങ്ങളോട് പറയണമെന്നും സുധാകരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് വോട്ടർ പട്ടികയിൽ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയ കെ.പി.സി.സി പ്രസിഡന്റ് ഇഷ്ടപ്പെട്ടവർക്ക് വോട്ട്പിടിക്കുന്നത് ഒരു തെറ്റായി കാണേണ്ടെന്നും സൂചിപ്പിച്ചു. ശശി തരൂരുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.