ടി.പി. രാജീവൻ വിടവാങ്ങുേമ്പാൾ മലയാളിക്ക് നഷ്ടമാകുന്നത് ആഗോള സാഹിത്യത്തിലേക്കുള്ള വാതിലാണ്. അത്രമേൽ ലോകസാഹിത്യത്തെ അറിയുകയും മലയാളിയെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു അദ്ദേഹം. ഇംഗ്ലീഷിൽ എഴുതി തെൻറ ലോകം അതിരുകളില്ലാത്തവയാക്കി. എഴുത്തിനൊപ്പം ഭാഷയുടെ അതിർവരമ്പുകൾ കീറിമുറിച്ച് ടി.പി. രാജീവൻ എന്ന എഴുത്തുകാരൻ സൗഹൃദചങ്ങല തീർത്തു.
വളരെ ചുരുക്കം പേർ മാത്രം സഞ്ചരിച്ച വഴിയിലൂടെയായിരുന്നു ഈ യാത്ര. എന്നാൽ, ലോകത്തിെൻറ വിവിധ ഇടങ്ങളിലെ അനുഭവങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുേമ്പാഴും പാലേരിയും കോട്ടൂരും നെഞ്ചോട് ചേർത്ത് പിടിച്ചു. താൻ കണ്ട, അറിഞ്ഞ ഓരോ മനുഷ്യനും കഥാപാത്രങ്ങളായി. അങ്ങനെ, മലയാളിക്ക് `പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ', `കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും' എന്നീ നോവലുകൾ ലഭിച്ചു. ഇവ രണ്ടും സംവിധായകൻ രഞ്ജിത്ത് ചലചിത്രമാക്കി. ഇതോടെ, പുസ്തകത്തിനപ്പുറത്ത് കാഴ്ചയുടെ അനുഭവമായി അതുമാറി.
പിതാവിെൻറ നാടായ പാലേരിയിൽ ജനിച്ച് മാതാവിെൻറ നാടായ കോട്ടൂരിൽ അവസാനകാലം ചെലവിട്ട രാജീവന് നാടും നാട്ടുകാരും തെൻറ എഴുത്തിെൻറയും ജീവിതത്തിെൻറയും ഭാഗമായിരുന്നു.
ഇംഗ്ലിഷും മലയാളവും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന രാജീവൻ രണ്ടു ഭാഷകളിലും യഥേഷ്ടം എഴുതി. തെൻറ കൃതികൾ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ ആദ്യമെഴുതിയത് ഇംഗ്ലിഷിലായിരുന്നു. `എ മിഡ്നൈറ്റ് മർഡർ സ്റ്റോറി' എന്ന പേരിൽ. പിന്നീടത് മലയാളത്തിലേക്കു മാറ്റി. കെ.ടി.എൻ.കോട്ടൂർ ആദ്യമെഴുതിയത് മലയാളത്തിൽ. പിന്നീട് അത് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. ഇംഗ്ലിഷിൽ മൂന്ന് കവിതാ സമാഹാരങ്ങളുണ്ട്. പ്രണയത്തെക്കുറിച്ചുള്ള പ്രണയശതകം എന്ന സമാഹാരത്തിലെ കവിതകൾ മലയാളത്തിലും ഇംഗ്ലിഷിലുമുണ്ട്. ഒപ്പം,മലയാള പത്രങ്ങളിൽ ലേഖനങ്ങളും ഇംഗ്ലിഷ് പത്രത്തിൽ കോളവുമെഴുതി.
എഴുത്തിൽ തീർത്തും സർഗാത്മകമായിരുന്ന രാജീവൻ, വ്യക്തി ജീവിതത്തിൽ വിമർശനത്തെ പൊതുശൈലിയായി കൊണ്ടുനടന്നു. വേദികളേതായാലും തെൻറ നിലപാട് പറയുന്നതിൽ ഉറച്ചു നിന്നു.
കോഴിക്കോട് സർവകലാശാലയിൽ റാങ്ക് പട്ടിക അട്ടിമറിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പി.ആർ.ഒ ആയി നിയമനം നേടിയ രാജീവൻ, പിന്നീട് സർവകലാശാലയിലെ ക്രമക്കേടുകൾക്കെതിരെ എഴുത്തിലൂടെ പ്രതികരിച്ചു. ഇത് ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഉത്തരാധുനികതയുടെ സർവകലാശാലാ പരിസരം എന്ന ലേഖനവും കുറുക്കൻ എന്ന കവിതയും ടി.പി. രാജീവനെ സി.പി.എം സർവീസ് സംഘടനയുടെ കണ്ണിലെ കരടാക്കി. ഏറ്റവും ഒടുവിൽ ചെങ്ങോട്ടുമല ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. മലയുടെ സംരക്ഷണത്തിനായി എഴുതി, പ്രസംഗിച്ചു. തെൻറ നാടിെൻറ മുത്തച്ഛനാണീ മലയെന്നും ഈ നാടിെൻറ കാവലിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. ഇത്തരം വിഷയങ്ങളിലെ അമർഷം സാമൂഹിക മാധ്യമങ്ങളിലുടെയും പങ്കുവെച്ചു.
കഴിഞ്ഞ ഒരുമാസം മുൻപാണ് പുതിയ കവികൾക്കെതിരെ പ്രതികരിച്ചുകൊണ്ട് കുറിപ്പെഴുതിയത്. കവിയായി നിലനിൽക്കാൻ കോളമെഴുതുന്നതു പോലെ എല്ലാ ആഴ്ചയും കവിത എഴുതണമെന്നില്ല എന്ന് വിമർശനവുമാണ് രാജീവൻ മുന്നോട്ട് വെച്ചത്. ഫേസ്ബുക്കിലെ പ്രതികരണം ഇങ്ങനെ:-
``കവിയായി നിലനില്ക്കാൻ കോളമെഴുതുന്നതു പോലെ എല്ലാ ആഴ്ചയും കവിത എഴുതണമെന്നില്ല എന്ന് മലയാളത്തിലെ പ്രശസ്ത കവികളോട് അവരുടെ അരുമകളായ പത്രാധിപന്മാരും നിരൂപകരും പറയാൻ മടിക്കുമെങ്കിലും കാശു കൊടുത്തു കവിത വായിക്കുന്ന വായനക്കാർ ഇനി അതു പറയേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഒരു കാലത്ത് "വ്വോ" എന്ന് പറഞ്ഞ നാവു കൊണ്ടു തന്നെ " ഛെ" എന്നു പറയുന്നതും അവർ കേൾക്കേണ്ടി വരും. കവികൾക്ക് ഈ അപഹാസ്യത തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അവരുടെ മക്കൾ അതു പറഞ്ഞു മനസ്സിലാക്കിക്കുന്നതാണ് ഉചിതം''. ഇങ്ങനെ എഴുത്തിലും ജീവിതത്തിലും തെൻറ വഴിവെട്ടിയെടുത്താണ് രാജീവൻ സഞ്ചരിച്ചത്. പുതിയ എഴുത്തും സിനിമയും ഏറെയുണ്ടായിരുന്നു ആ മനസിൽ. ഒരിക്കലും ലഭിക്കാത്ത ആ സർഗസൃഷ്ടികൾ മലയാളത്തിെൻറ നഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.