ചങ്ങനാശ്ശേരി: നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിലുണ്ടായ നാടകീയരംഗങ്ങൾക്ക് പിന്നിൽ യു.ഡി.എഫിലെ ഉള്‍പ്പാര്‍ട്ടി ഭിന്നതയെന്ന് സൂചന.കോണ്‍ഗ്രസ് െറബലായി വിജയിച്ച് യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ആരോഗ്യ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനും യു.ഡി.എഫ് പാര്‍ലമെൻററി പാര്‍ട്ടി അംഗവുമായിരുന്ന സജി തോമസാണ് എല്‍.ഡി.എഫ് പിന്തുണയോടെ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാർഥി സാജന്‍ ഫ്രാന്‍സിസിനെതിരെ മത്സരിച്ചത്. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവും മുന്‍ നഗരസഭ ചെയര്‍പേഴ്‌സനുമായ കൃഷ്ണകുമാരി രാജശേഖരനെയാണ് എല്‍.ഡി.എഫ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ദിവസമായ വെള്ളിയാഴ്ച രാവിലെ തീരുമാനം മാറ്റുകയായിരുന്നു.
ആരോഗ്യ സ്ഥിരം സമിതി അംഗമായിരുന്ന സാജന്‍ ഫ്രാന്‍സിസ്, സ്ഥിരം സമിതി ചെയര്‍മാന്‍ സജി തോമസുമായി പലതവണ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും നിരവധി തവണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫിസര്‍ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിരം സമിതിയെടുക്കുന്ന തീരുമാനങ്ങളെ സാജന്‍ ഫ്രാന്‍സിസ് പലപ്പോഴും എതിർത്തിരുന്നത് ഇരുവരും തമ്മില്‍ വിദ്വേഷത്തിനിടയാക്കി. ഇത് കരുവാക്കിയാണ് ഇടതുമുന്നണി സജി തോമസിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാർഥിയായി നാമനിര്‍ദേശം ചെയ്തത്.
കോണ്‍ഗ്രസിലെ കൗണ്‍സിലര്‍മാരായ ആതിര പ്രസാദും അനില രാജേഷും സജി തോമസിന് അനുകൂലമായി നിന്നതും യു.ഡി.എഫിലെ ഉള്‍പ്പാര്‍ട്ടി ഭിന്നതയും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് കളത്തിലിറങ്ങിയത്. ഇതിനിടെ, രാജിെവച്ച വൈസ് ചെയര്‍പേഴ്‌സൻ കോണ്‍ഗ്രസ് അംഗം അംബിക വിജയന്‍ വോട്ട് അസാധുവാക്കി യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയും നല്‍കി. അതേസമയം, പാര്‍ലമെൻററി പാര്‍ട്ടി യോഗത്തില്‍ സാജന്‍ ഫ്രാന്‍സിസുമായി ഉണ്ടായ വാക്തര്‍ക്കമാണ് ജോസഫ് വിഭാഗത്തിലെ ഡാനി തോമസിനെ ആദ്യ തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. നേതൃത്വം ഇടപെട്ട് സമന്വയിപ്പിച്ചതോടെയാണ് ഡാനി തോമസ് രണ്ടാമത് സാജന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.