മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുത്തിയിലാക്കാൻ ശ്രമം; പിണറായി സർക്കാർ നരേന്ദ്ര മോദിയുടെ കാർബൺ കോപ്പി -വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷം ചിത്രീകരിച്ചതിന് മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം.

എട്ട് പ്രതിപക്ഷ എം.എ.എമാരുടെ പി.എമാർക്കും ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് നോട്ടീസ് നൽകിയിരുന്നു. മന്ത്രിമാരുടെയും ഭരണപക്ഷ എം.എൽ.എമാരുടെയും സ്റ്റാഫംഗങ്ങൾ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവർക്ക് നോട്ടീസ് നൽകാൻ നിയമസഭാ സെക്രട്ടേറിയറ്റ് ബോധപൂർവം മറന്നതാണോയെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയെ ഭയന്നിട്ടാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന അതേ മുഖ്യമന്ത്രിയും സംഘവും തന്നെയാണ് മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നത്. മാധ്യമ പ്രവർത്തകരുടെ സംഘടന കൂടി ഈ വിഷയത്തിൽ ഇടപെടണം. മാധ്യമങ്ങളേയും വിമർശകരേയും തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരേയും മുഖ്യമന്ത്രിക്കും സർക്കാരിനും ഭയമാണ്. അതുകൊണ്ടാണ് സഭാ ടി.വിയെ സർക്കാർ വിലാസം ടി.വിയാക്കി അധപതിപ്പിച്ചത്.

പ്രതിപക്ഷ പ്രതിഷേധങ്ങളെ സഭാ ടി.വി അവഗണിച്ചാൽ ആ ദൃശ്യങ്ങൾ നിയമം ലംഘിച്ചും പുറത്തെത്തിക്കും. സർക്കാരിന്റേയും നിയമസഭാ സെക്രട്ടേറിയറ്റിന്റേയും ഭീഷണി പ്രതിപക്ഷത്തോട് വേണ്ട. അത് കേരളത്തിൽ വിലപ്പോകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - V D Satheesan against chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.