തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് കീഴടങ്ങില്ലെന്നും തങ്ങളുടെ ഒരവകാശവും പിടിച്ചുപറിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷവുമായി ഒരുകാരണവശാലും ചര്‍ച്ച നടത്തില്ലെന്ന സര്‍ക്കാർ സമീപനം അംഗീകരിക്കാനാകില്ല. തര്‍ക്കമുണ്ടായാല്‍ സ്പീക്കര്‍ മുന്‍കൈയെടുത്ത് പറഞ്ഞുതീര്‍ക്കുന്ന പാരമ്പര്യമാണ് സംസ്ഥാന നിയമസഭക്കുള്ളത്. പ്രതിപക്ഷവുമായി സംസാരിക്കില്ലെന്നും സഭയില്‍ എന്ത് നടക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍ തലകുനിച്ച് കൊടുക്കില്ല. സര്‍ക്കാറിന്റെ ധിക്കാര നിലപാടാണ് നിയമസഭ നടപടികള്‍ ഗില്ലറ്റിന്‍ ചെയ്യേണ്ട അവസ്ഥയിലേക്കെത്തിച്ചതെന്നും സതീശൻ വ്യക്തമാക്കി.
അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ പ്രത്യേക അവകാശം കവര്‍ന്നെടുക്കാനും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനുമാണ് ശ്രമം. വാദികളായ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാത്ത കേസെടുത്ത് അപമാനിക്കാനുള്ള ശ്രമവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായി. എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസെടുത്ത് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. കള്ളക്കേസെടുത്ത് അവരെ ജയിലിലടച്ചാല്‍ കേരളം വെറുതെയിരിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടുത്തളത്തില്‍ സത്യഗ്രഹം നടത്തിയതിന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷത്തെ അവഹേളിച്ചു. സഭ ചരിത്രത്തില്‍ ആദ്യമായാണ് നടുത്തളത്തില്‍ സത്യഗ്രഹം നടക്കുന്നതെന്ന് ഒരു മന്ത്രി ക്രമപ്രശ്‌നം ഉന്നയിച്ചപ്പോൾ സ്പീക്കറും പിന്തുണച്ചു. നടുത്തളത്തില്‍ സത്യഗ്രഹം നടത്തിയതിന് പ്രതിപക്ഷ നേതാവ് ഏറ്റവും മോശമാണെങ്കില്‍ ഇ.എം.എസ്, വി.എസ്. അച്യുതാനന്ദൻ എന്നീ രണ്ട് മുന്‍ഗാമികള്‍ തനിക്കുണ്ട്. സ്പീക്കറുടെ റൂളിങ്ങിന് വിരുദ്ധമായാണ് സഭാ ടി.വി പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിയമം ലംഘിച്ച് നിയമസഭയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും സതീശൻ അറിയിച്ചു.
നിയമസഭ നടപടികള്‍ സർക്കാർ ഗില്ലറ്റിന്‍ ചെയ്തതിനെതുടർന്ന് സഭാകവാടത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.