തലശ്ശേരി പാലിശ്ശേരിയിലെ അരയാൽപ്പറമ്പെന്ന വീട്ടിലേക്ക് ആദ്യമായി വിരുന്നുവന്നത് ഒരു ആൽമരമായിരുന്നു. തൊടിയിലെ മണ്ണിൽ വേരുകളാഴ്ത്തി ആകാശത്തിെൻറ നീലിമയിലേക്ക് തലയുയർത്തി വളരുന്നതിന് പകരം കേവലമൊരു ചെടിച്ചട്ടിയിലായിരുന്നു ആൽമരം പടർന്നുപന്തലിച്ചതെന്നു മാത്രം. സ്കൂൾ ക്ലാസുകളിലെ ശാസ്ത്രപാഠങ്ങളിലൂടെ മാത്രം സസ്യങ്ങളെയും വൃക്ഷങ്ങളുടെ സ്വഭാവത്തെയും അറിഞ്ഞ ഒരു 15കാരനാണ് ആൽമരത്തെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെ മുറിയിൽ പടർന്നുപന്തലിച്ച ആൽമരത്തോടൊപ്പം 24 വർഷങ്ങൾക്കിപ്പുറം ചേർത്തുവെക്കാൻ അരയാൽപ്പറമ്പിൽ വീട്ടിൽ ഷബീർ എന്ന പഴയ 15കാരൻ സ്വന്തമാക്കിയത് നൂറോളം വൃക്ഷങ്ങൾ, എന്നാൽ എല്ലാം ഇത്തിരിക്കുഞ്ഞന്മാരാണെന്ന് മാത്രം.
വീട്ടിനടുത്ത മതിലിനിടയിൽ ഞെരിഞ്ഞമർന്ന് വളരുന്ന ആൽമരത്തെ ചെടിച്ചട്ടിയിൽ പറിച്ചുനട്ടായിരുന്നു ഷബീർ ബോൺസായ് ശേഖരത്തിന് തുടക്കമിട്ടത്. ഇപ്പോൾ ഷബീറിെൻറ വീട്ടിലെ മുറ്റവും തൊടികളും കുഞ്ഞൻ വൃക്ഷലതാദികളാൽ സമൃദ്ധമാണ്. എട്ട് വയസ്സുള്ള മഹാഗണിയും 12 വർഷമായി വളരുന്ന ഒങ്ങും വിവിധ പ്രായത്തിൽപ്പെട്ട ഫൈക്കസും തുടങ്ങി നൂറിലധികം കുഞ്ഞൻവൃക്ഷങ്ങളാണ് വീട്ടുമുറ്റത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇവയെല്ലാം ഷബീർ ക്ഷമയോടെ നട്ടുനനച്ച് വളർത്തിയതാണ്. അലങ്കാരച്ചെടിയായ ഫൈക്കസാണ് യുവാവിെൻറ ശേഖരത്തിലെ ഏറെ ആകർഷകമായ ബോൺസായ് ഇനം. ഗ്രീൻ, ബ്ലാക്ക് ഗ്രീൻ, വൈറ്റ് ആൻഡ് ഗ്രീൻ, സ്വർണനിറത്തിലുള്ള ഇലകളോടുകൂടിയ ഗോൾഡൻ ഫൈക്കസ് എന്നിവ ആരെയും ആകർഷിക്കുന്നതാണ്. കുഞ്ഞന്മാരുടെ കൂട്ടത്തിലെ മാവ് രണ്ടുതവണ കായ്ച്ച് മാങ്ങ പറിച്ച ഷബീർ ഇപ്പോൾ കുഞ്ഞന്മാരിലെ താരമായ ഉറുമാൻ മരത്തിലെ പഴം പാകമാകാനുള്ള കാത്തിരിപ്പിലാണ്. സപ്പോട്ട, നെല്ലിക്ക, അഡീനിയ, യുഫോർബിയ, കള്ളിമുൾച്ചെടി, ട്രയാംഗിൾ ഫൈക്കസ്, മഞ്ചാടി, വാക, മരമുല്ല, പ്ലം, റംബൂട്ടാൻ ഇത്തിരിക്കുഞ്ഞന്മാരുടെ നീളുന്ന പട്ടികയിൽ ഒരു നാടൻ തെങ്ങിനവും ഇപ്പോൾ വിരുന്നെത്തിയതായി ഷബീർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.