ജിദ്ദ: പുതിയ ഉംറ സീസണ് തുടക്കമിട്ട് വിദേശരാജ്യങ്ങളിൽ നിന്ന് ഉംറ തീർഥാടകരുടെ വരവ് ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വ്യോമ, കര, കടൽ പ്രവേശനകവാടങ്ങളിലൂടെ എത്തുന്ന ഉംറ തീർഥാടകരെ സ്വീകരിക്കാൻ തുടങ്ങി. ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കത്തിനിടയിലാണ് തീർഥാടകരുടെ വരവ് ആരംഭിച്ചിരിക്കുന്നത്. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാനും ഏറ്റവും കൂടുതൽ പേരെ ഉംറ നിർവഹിക്കാൻ പ്രാപ്‌തരാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾക്ക് മന്ത്രാലയം ഊന്നൽ നൽകുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന് പുറത്തുനിന്നുള്ളവർക്ക് ‘നുസുക്’ ആപ്പ് (https://www.nusuk.sa) വഴി ഓൺലൈൻ വിസ നേടാനാവും. ഉംറ നിർവഹിക്കാനും മസ്ജിദുന്നബവി സന്ദർശിക്കാനുമുള്ള അനുമതി പത്രവും ഈ ആപ്പിൽനിന്നാണ് ലഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ മുസ്‌ലിംകളും മക്കയിലേക്കും മദീനയിലേക്കും എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള സവിശേഷമായ ആപ്പാണിത്. അതിലൂടെ താമസ, ഗതാഗത സൗകര്യങ്ങൾ തെരഞ്ഞെടുക്കാനാവും.
വിവിധ ഭാഷകളിൽ ആവശ്യമായ വിവരങ്ങളുടെയും സംവേദനാത്മക മാപ്പുകളുടെയും ഒരു പാക്കേജും അതിലുണ്ട്. ലളിതമായ ഘട്ടങ്ങളിലൂടെ ആവശ്യമാകുമ്പോൾ തെരഞ്ഞെടുക്കാൻ കഴിയുന്നവിധത്തിലാണ് അത് സംവിധാനിച്ചിരിക്കുന്നത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.