ചാരുംമൂട്: പരമ്പരാഗത കുടില്‍ വ്യവസായങ്ങളിലൊന്നായ ഈറ്റ ഉൽപന്നങ്ങൾ അന്യം നിൽക്കുന്നു. വീട്ടാവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത അവശ്യസാധനങ്ങളായിരുന്നു ഒരു കാലത്ത് ഈറ്റ കൊണ്ടുള്ള ഉൽപന്നങ്ങൾ. ഈറ്റയിലും പനമ്പിലും തീർത്ത ഉൽപന്നങ്ങൾ വർഷങ്ങളായി വിൽപന നടത്തുന്ന നിരവധി വ്യാപാരികൾ നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്നു. കടകളുടെ മുന്നിൽ നിരത്തിയിരിക്കുന്ന ഈറ്റ ഉൽപന്നങ്ങൾ അന്നും ഇന്നും കൗതുകമുണർത്തുന്ന കാഴ്ചയാണ്.
മാവേലിക്കര താലൂക്കില്‍ താമരക്കുളം പഞ്ചായത്തിൽ നൂറില്‍പരം കുടുംബങ്ങളാണ് ഈറ്റ നെയ്ത്ത് വ്യവസായവുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നത്. ഇവരുടെ ജീവിതം കടുത്ത ദുരിതത്തിലാണ്. ആവശ്യത്തിന് ഈറ്റ കിട്ടാതെയായതോടെയാണ് കുടുംബങ്ങൾ പൂർണമായും പട്ടിണിയിലായത്. മുമ്പ് ബാംബൂ കോർപറേഷനിൽനിന്ന് വില കുറച്ച് ഈറ്റ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ പുറത്തുനിന്ന് അമിത വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. ഈറ്റയും മതിയായ വേതനവും ലഭിക്കാത്തതിനാൽ ഈ കുടുംബങ്ങള്‍ തൊഴില്‍ ഉപേക്ഷിച്ച് മറ്റ് ജീവിതമാര്ഗങ്ങള് തേടേണ്ട സ്ഥിതിയിലാണ്.
താമരക്കുളം പച്ചക്കാട് ഈറ്റ ഉൽപാദന-നിർമാണ പരിശീലന കേന്ദ്രത്തിലെ നാൽപതോളം പേർ വർഷങ്ങളായി ഈറ്റ ഉൽപന്ന നിർമാണ രംഗത്തുള്ളവരാണ്. പച്ചക്കാട് യൂനിറ്റിന് പ്രവർത്തിക്കാൻ പഞ്ചായത്തുവക കെട്ടിടം വിട്ടുനൽകിയിട്ടുണ്ടെങ്കിലും മറ്റു സഹായങ്ങളൊന്നും സർക്കാർ തലത്തിൽ ലഭിക്കുന്നില്ല.
നിലവിൽ സ്വകാര്യ വ്യക്തികൾ എത്തിച്ചു കൊടുക്കുന്ന ഈറ്റ വാങ്ങിയാണ് തൊഴിൽ ചെയ്യുന്നത്. ഒരു വലിയ കൊട്ട നെയ്യുന്നതിന് 110 രൂപ കൂലിയായി ലഭിക്കും. ഒരാൾ രാവിലെ മുതൽ വൈകീട്ടുവരെ ജോലി ചെയ്താൽ മൂന്ന് കൊട്ടയാണ് നെയ്യാൻ കഴിയുക. ഒരു കെട്ട് ഈറ്റക്ക് ചന്തയിൽ അഞ്ഞൂറിലധികം രൂപയാണ് വില. ഇതിനാൽ സ്വന്തമായി ഈറ്റ വാങ്ങി ജോലി ചെയ്യുന്നതിന് കഴിയുന്നില്ല. വണ്ടിക്കൂലിയടക്കം കൂടുതൽ തുക ചെലവാകുന്നതിനാൽ പലപ്പോഴും നഷ്ടത്തിലാണ് കലാശിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു. ഈറ്റ വെട്ടിയുണക്കി കീറിയാണ് കൊട്ടയും വട്ടിയുമൊക്കെ നെയ്യുന്നത്. ഒരു കൊട്ട നെയ്തെടുക്കുമ്പോൾ മണിക്കൂറുകൾ വേണ്ടിവരും. ഇങ്ങനെ നിർമിക്കുന്ന വട്ടിയും കൊട്ടയും മുറങ്ങളും വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കളും വിറ്റഴിക്കാന്‍ സാധിക്കുന്നില്ല.
ചാരുംമൂട് മേഖലയിൽ ഈറ്റ ഉൽപന്നങ്ങള് വിറ്റഴിച്ചിരുന്നത് താമരക്കുളം മാധവപുരം ചന്തയിലായിരുന്നു. ഇപ്പോൾ ചന്തയിൽ ഇത്തരം ഉൽപന്നങ്ങൾ വാങ്ങാൻ ആൾക്കാർ എത്താറില്ല. എന്നാൽ, വിറ്റഴിക്കപ്പെടുന്ന ഉൽപന്നങ്ങൾക്ക് പലപ്പോഴും കൃത്യമായ വേതനം പോലും ലഭിക്കാറില്ലെന്നും പരാതിയുണ്ട്. നെയ്ത്തുകാരും കച്ചവടക്കാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരാണ് ഈറ്റ ഉൽപന്ന വിപണി തകരാനുള്ള പ്രധാന കാരണം. ഇടനിലക്കാർ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഉൽപന്നം കൂടുതൽ വില വാങ്ങിയാണ് വിൽക്കുന്നത്. 600 രൂപ വിപണി വിലയുള്ള ഒരു കൊട്ടക്ക് 110 രൂപ മുതൽ 300 രൂപ വരെയാണ് ഇടനിലക്കാർ നെയ്ത്തുകാർക്ക് നൽകുന്നത്.
പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വരവും ഇത്തരം ഉൽപന്നങ്ങളുടെ വിപണന സാധ്യതക്ക് മങ്ങലേൽപിച്ചു.
പരമ്പരാഗത തൊഴിൽ സംരക്ഷിക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും പ്രാബല്യത്തിൽ വരുത്താൻ കഴിയാതെ പോകുകയാണെന്ന ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.