എക്സ് പ്ലാറ്റ്ഫോം വഴി പങ്കുവെച്ച വിഡിയോ ദൃശ്യങ്ങളിൽനിന്ന്
ബംഗളൂരു: കർണാടക ആസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പിടിച്ചുപറിക്ക് അറുതിയില്ല. ബംഗളൂരു നഗരത്തില്‍ ഓണ്‍ലൈൻ ആപ് വഴി ഓട്ടോറിക്ഷ വിളിച്ച് ആപ്പിലായ അനുഭവം യുവാവ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു. ആപ്പില്‍ കാണിച്ചതിനേക്കാള്‍ വലിയ തുക ഡ്രൈവർ ആവശ്യപ്പെട്ടുവെന്നും അത് കൊടുക്കാൻ തയാറാകാതെ വന്നപ്പോള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് പവൻ കുമാർ എന്നയാളുടെ എക്സ് പോസ്റ്റ്. വിളിപ്പുറത്തെത്തിയ പൊലീസ് കാര്യം മനസ്സിലാക്കാതെ പ്രതികരിച്ചുവെന്ന് കുറിപ്പ് ആരോപിച്ചു.
ഒല ആപ് വഴി ബ്രൂക് ഫീല്‍ഡില്‍ നിന്ന് കോറമംഗളയിലേക്കാണ് ഓട്ടോ വിളിച്ചത്. ഇടക്ക് മഹാദേവപുരയില്‍ ഒരു സ്റ്റോപ്പുണ്ടായിരുന്നു. 292 രൂപയാണ് ആപ്പില്‍ കാണിച്ചത്. എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ 455 രൂപ ഡ്രൈവർ ആവശ്യപ്പെട്ടു. ആപ്പില്‍ കാണിച്ചത് തെറ്റായ തുകയാണെന്നും പണം വേണമെന്നും ആവശ്യപ്പെട്ടെങ്കിലും യുവാവ് നല്‍കിയില്ല. ഇതോടെ ബഹളവും അസഭ്യം പറച്ചിലും ഭീഷണിപ്പെടുത്തലും തുടങ്ങി.
യുവാവ് പൊലീസിനെ വിളിക്കുകയും സംഭവം റെക്കോഡ് ചെയ്യാനും തുടങ്ങി. എന്നാല്‍, പൊലീസ് എത്തിയപ്പോള്‍ ഡ്രൈവർ കന്നട ഭാഷയിൽ സംഭവം വളച്ചൊടിച്ചാണ് പൊലീസിനെ അറിയിച്ചതെന്ന് യുവാവ് പറയുന്നു. ഡ്രൈവർ ആവശ്യപ്പെട്ട പണം കൊടുക്കാനായിരുന്നു പൊലീസിന്റെ നിർദേശം. വിസമ്മതിച്ചപ്പോള്‍ ഡ്രൈവർ പാവമാണെന്നും 350 രൂപ കൊടുക്കണമെന്നുമായി പൊലീസ്.
ഒപ്പം വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന ഉപദേശവും. പണം കിട്ടുന്നത് വരെ പൊലീസിന്റെ മുന്നില്‍ വെച്ച് ഡ്രൈവർ ഭീഷണി തുടർന്നു. ഒന്നിലും പൊലീസ് ഇടപെട്ടില്ല. ഒടുവില്‍ ഇനി എന്തെങ്കിലും ഉണ്ടായാല്‍ വിളിക്കാൻ പറഞ്ഞ ശേഷം പൊലീസും പോയി. യുവാവ് വിഷയം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ ഒല അധികൃതർ വിഷയത്തില്‍ ഇടപെടുകയും വിവരങ്ങള്‍ തേടുകയും ചെയ്തു. പിന്നാലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തതതായി അറിയിക്കുകയും അധികമായി വാങ്ങിയ പണം കമ്പനി തിരികെ നല്‍കുകയും ചെയ്തു. വിഡിയോ എക്സിൽ നിന്ന് ഡിലീറ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.